ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥിക്ക് നോട്ടീസ്; യുപി സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷ ക്രമക്കേടുകളിൽ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച വിദ്യാർഥികളെ വേട്ടയാടിയ യുപി സർക്കാരിനെതിരെ സുപ്രീംകോടയതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതിയുടെ വിലക്ക് നിലനിൽക്കെ വിദ്യാർഥിയായ അക്ഷത് ത്രിപാഠിക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ച നടപടിക്കെതിരെ അതിരൂക്ഷ ഭാഷയിലാണ് കോടതി വിമർശിച്ചത്. ഗൗതം ബുദ്ധ സർവകലാശാലയിലെ വിദ്യാർഥിയായ് അക്ഷത് ത്രിപാഠിക്ക് ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആണ് നോട്ടിസ് നൽകിയത്.
ഒരു വിദ്യാർഥിക്കെതിരെയും യാതൊരുവിധ പ്രതികാര നടപടികളും പാടില്ലെന്ന് വ്യക്തമാക്കിയതാണ്. പിന്നെ എങ്ങനെയാണ് മജിസ്‌ട്രേറ്റിന് ഇത്തരമൊരു നോട്ടീസ് അയക്കാൻ ധൈര്യം വന്നതെന്ന് കോടതി ചോദിച്ചു. 5 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവെക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സർക്കാർ വിരുദ്ധ പ്രചരണം നടത്തി, ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ സർവകലാശാലയിലെ വിദ്യാർഥികളെ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മെഡിക്കൽ പ്രവേശന പരീക്ഷ അഴിമതിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ അടിച്ചമർത്താനാണ് യുപിയിലെ ബിജെപി സർക്കാർ ശ്രമിക്കുന്നത്. മുതിർന്ന അഭിഭാഷകൻ ബിശ്വജിത് ഭട്ടാചാര്യയാണ് ഈ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കോടതിയുടെ ഉത്തരവിൻമേലുള്ള നഗ്നമായ ലംഘനവും കോടതിയലക്ഷ്യവുമാണ് മജിസ്‌ട്രേറ്റിന്റെ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീറ്റ് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എഫ് ഐ ആറുകൾ ഭരണഘടനയുടെ 142ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് സെപ്റ്റംബർ 1ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പുതിയ കേസുകൾ എടുക്കാൻ പാടില്ലെന്നും കോടതി കർശന നിർദേശം നൽകിയിരുന്നു.









0 comments