യുപിയിൽ പ്രളയ ദുരിതബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു: കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാൺപൂർ: പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്ത മരുന്ന് കഴിച്ച കുട്ടികൾക്ക് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ മായാപുരം പ്രദേശത്താണ് സംഭവം. 2026 ജൂലൈയിൽ കാലാവധി കഴിഞ്ഞ ചുമയുടെ മരുന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ദുരിതബാധിതർക്ക് വിതരണം ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുപതോളം പ്രളയബാധിത കുടുംബങ്ങൾക്ക് മരുന്നുകൾ നൽകാൻ ആരോഗ്യവകുപ്പ് സംഘമെത്തിയത്. വിതരണം ചെയ്ത മരുന്നുകളിൽ കാലാവധി കഴിഞ്ഞ ചുമയുടെ മരുന്നും ഉൾപ്പെട്ടിരുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ നാല് വയസ്സുള്ള ഒരു കുട്ടിക്ക് ശക്തമായ ഛർദ്ദി അനുഭവപ്പെട്ടു. അവസ്ഥ വഷളായതിനെ തുടർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ഡോക്ടറുടെ അടുത്തെത്തിച്ച് ചികിത്സ നൽകി. എന്നാൽ പിന്നീട് മറ്റ് രണ്ട് കുട്ടികൾക്കും മരുന്ന് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യം പെട്ടെന്ന് മോശമായതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. പ്രകോപിതരായ നാട്ടുകാർ കാലാവധി കഴിഞ്ഞ ചുമയുടെ മരുന്നും മറ്റ് മരുന്നുകളും എറിഞ്ഞുകളഞ്ഞു. ചൊവ്വാഴ്ച വീണ്ടും മരുന്നുമായി എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തിരിച്ചയച്ചു. സുരക്ഷിതമല്ലാത്ത മരുന്നുകൾ നൽകി കുട്ടികളുടെ ജീവൻ അപകടത്തിലാക്കാൻ കഴിയില്ലെന്ന് കുടുംബങ്ങളും വ്യക്തമാക്കി.
സംഭവം അബദ്ധം പറ്റിയതാണെന്ന് ആരോഗ്യപ്രവർത്തകർ സമ്മതിച്ചതായും, കുട്ടിയുടെ ചികിത്സയ്ക്കായി 100 രൂപ നൽകാൻ ശ്രമിച്ചതായും ഒരു കുട്ടിയുടെ അമ്മ ആരോപിച്ചു. എന്നാൽ കുടുംബം ഈ തുക നിരസിച്ചു. പാണ്ഡു നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളാണ് ദുരനുഭവം നേരിട്ടത്.








0 comments