നീതിപീഠം വിമർശനാതീതമല്ല; എൻസിഇആർടിക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ജുഡിഷ്യറിയിലെ അഴിമതിയെ സംബന്ധിച്ച പാഠഭാഗങ്ങളിൽ സ്വമേധയാ ഫയൽ ചെയ്ത കേസ് റദ്ദാക്കി സുപ്രീംകോടതി. നീതിന്യായവ്യസ്ഥ വിമർശനാതീതമല്ലെന്ന് കേസ് റദ്ദാക്കവേ സുപ്രീംകോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. കോടതിയായാലും വിമർശനങ്ങൾ നേരിടുമെന്നും അത്തരം വിമർശനങ്ങൾ ഉചിതമായ വേദികളിലൂടെയും ന്യായവും യുക്തിസഹവുമായ മാർഗ്ഗങ്ങളിലൂടെയും ഉയർത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.
വിദഗ്ധ സമിതിയുടെ സഹായത്തോടെ വിവാദമായ പാഠഭാഗം എൻസിഇആർടി നീക്കം ചെയ്തതായും കോടതി നിരീക്ഷിച്ചു. എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിഷയം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം.
നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ സുപ്രീംകോടതി ഈ പാഠപുസ്തകത്തിന്റെ വിതരണവും അച്ചടിയും പൂർണ്ണമായി നിരോധിച്ചിരുന്നു. തുടർന്നാണ് പുസ്തകം തയ്യാറാക്കിയ സമിതിയിലെ ഈ മൂന്ന് വിദഗ്ദ്ധരെ കരിമ്പട്ടികയിൽ പെടുത്താനും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഇവരെ മാറ്റിനിർത്താനും കോടതി ഉത്തരവിട്ടത്.
എന്നാൽ, മുൻവിധികളില്ലാതെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊതു സർവ്വകലാശാലകൾക്കും പുതിയ ഉത്തരവിലൂടെ കോടതി അനുമതി നൽകിയിരുന്നു. വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇപ്പോൾ കേസ് റദ്ദാക്കിയിരിക്കുകയാണ് സുപ്രീംകോടതി.









0 comments