കേരള- യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും മത്സ്യമേഖലയിലെയും തീരദേശ സമ്പദ് വ്യവസ്ഥയിലെയും പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ദ്വിദിന കേരള-യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവ് 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 'ബ്ലൂ ടൈഡ്സ് - രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്' എന്ന പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനം 18, 19 തീയതികളില്‍ കോവളം ദി ലീല റാവിസിലാണ് നടക്കുക.
ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള വിദഗ്ധരുടെയും പങ്കാളികളുടെയും ഒത്തുചേരലിന് വേദിയൊരുക്കുന്ന സമ്മേളനം ഫിഷറീസ് വകുപ്പിന്റെ പ്രധാന സംരഭമാണ്. 29 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഹംഗറി, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ, മാള്‍ട്ട, സ്പെയിന്‍, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, റൊമാനിയ, ജര്‍മ്മനി എന്നീ 17 യൂറോപ്യന്‍ രാജ്യങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയവിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്റെ ഭാഗമാകും. 19ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയൻ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും.
നീല സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വിദഗ്ധര്‍ ചിന്തകള്‍ പങ്കുവെക്കും. മറൈന്‍ ലോജിസ്റ്റിക്സ്, അക്വാകള്‍ച്ചര്‍, സമുദ്ര മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ സമുദ്രോര്‍ജ്ജം, ഹരിത സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ കേരള- യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ചര്‍ച്ച ചെയ്യും. നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍ സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്പ് നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും സമ്മേളനം ആരായും.
കേരളത്തിന്റെ വിശാലമായ സമുദ്രതീര സാധ്യതകളും യൂറോപ്യന്‍ യൂണിയന്റെ ശാസ്ത്രീയ-നയ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ സുസ്ഥിര സമുദ്രാധിഷ്ഠിത വികസന മാതൃകയായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖ പരിപാടിയില്‍ അവതരിപ്പിക്കും.കേന്ദ്ര തുറമുഖ, ഷിപ്പിങ് ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
ലക്ഷദ്വീപ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫ് അലി, കല്യാണ്‍ ജുവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ എന്നിവര്‍ പങ്കെടുക്കും. അംബാസഡര്‍മാര്‍ക്ക് പുറമേ, സംസ്ഥാന മന്ത്രിമാരായ കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, പി രാജീവ്, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ്, ജി ആര്‍ അനില്‍, എം ബി രാജേഷ്, ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ്, ഡോ. ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കേന്ദ്ര ഫിഷറീസ് മന്ത്രാലയം സെക്രട്ടറി ഡോ.അഭിലക്ഷ് ലിഖി, കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (പശ്ചിമ) സിബി ജോര്‍ജ്ജ്, സംസ്ഥാന ഫിഷറീസ് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി എന്നിവരും പങ്കെടുക്കും.
യൂറോപ്യന്‍ യൂണിയനിലെ അംബാസഡര്‍മാരും നിക്ഷേപകരും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പാനല്‍ സെഷനുകള്‍ കോണ്‍ക്ലേവില്‍ ഉണ്ടായിരിക്കും. വിവിധ സെഷനുകളിലായി നയരൂപ കര്‍ത്താക്കള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, അക്കാദമിക് വിദഗ്ധര്‍, നൂതനാശയക്കാര്‍ എന്നിവര്‍ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കും.
'തീരദേശ വികസനവും കാലാവസ്ഥാ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും' എന്ന വിഷയത്തെക്കുറിച്ചുള്ള സെഷനില്‍ ഡീപ് ഓഷ്യന്‍ മിഷന്‍ ഡയറക്ടറും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള എന്‍സിസിആര്‍ ഡയറക്ടറുമായ ഡോ.രമണ മൂര്‍ത്തി, സംസ്ഥാന റവന്യൂ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്രട്ടറി എം.ജി രാജമാണിക്കം എന്നിവര്‍ പാനലിസ്റ്റുകളില്‍ ഉള്‍പ്പെടും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേര്‍സണ്‍ വി കെ രാമചന്ദ്രന്‍ മോഡറേറ്ററാകും.
‘ഹാര്‍ബര്‍ അടിസ്ഥാനസൗകര്യങ്ങളും തുറമുഖ, ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, കണക്റ്റിവിറ്റി നിക്ഷേപങ്ങളും' എന്ന വിഷയത്തില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലെ ചെയര്‍മാന്‍ ബി കാശിവിശ്വനാഥന്‍, കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി സാഗര്‍ മെഹ്റ, സംസ്ഥാന തുറമുഖ സ്പെഷ്യല് സെക്രട്ടറി ഡോ. എ കൗസിഗന്‍ എന്നിവര് സംസാരിക്കും. മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് ആന്‍ഡ് എസ് ഇ എസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലക്ഷ്മണ്‍ രാധാകൃഷ്ണന്‍ ആണ് മോഡറേറ്റര്‍.
സുസ്ഥിര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ മാനേജ്മെന്റ്, ഗവേഷണം, നിക്ഷേപങ്ങള്‍' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ സെഷനില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റി (സിഎഎ) എന്നിവയുടെ ചെയര്‍പേര്‍സണ്‍ ദൊഡ്ഡ വെങ്കട സ്വാമി, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാര്‍ ബെഹറ, സംസ്ഥാന ഫിഷറീസ് സ്പെഷ്യല് സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി. എന്നിവര് പ്രഭാഷകരായിരിക്കും. കേന്ദ്ര ഫിഷറീസ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ് സെഷന്‍ മോഡറേറ്ററാകും.
'ഗ്രീന്‍ ട്രാന്‍സിഷന്‍: സര്‍ക്കുലര്‍ ഇക്കണോമി, റിന്യൂവബിള്‍/ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്സ്' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, സംസ്ഥാന ഇലക്ട്രോണിക്സ് -ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന വൈദ്യുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ മോഡറേറ്റര്‍ ആയിരിക്കും. എജ്യുക്കേഷന്‍, സ്കില്‍സ് & ടാലന്റ് മൊബിലിറ്റി' എന്ന വിഷയത്തിലുള്ള സെഷനില്‍ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം ഡയറക്ടര്‍ അമിത് മീണ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് എന്നിവര്‍ പ്രഭാഷകരായി പങ്കെടുക്കും. അസാപ് കേരളയുടെ ചെയര്‍പേര്‍സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസ് സെഷനില്‍ മോഡറേറ്ററാകും.
'തീരദേശ ടൂറിസവും വെല്‍നസും (ആയുഷ്)' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ സംസ്ഥാന ടൂറിസം സെക്രട്ടറി കെ.ബിജു, സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ എന്നിവര്‍ പങ്കെടുക്കും.
യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാരും പ്രതിനിധികളും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരും കോവളത്തിന് സമീപത്തെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രം, വിഴിഞ്ഞം തുറമുഖം, കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സന്ദര്‍ശിക്കും.









0 comments