print edition ശക്തമായ പോരാട്ടം തുടരും: കെ രാധാകൃഷ്‌ണൻ


സ്വന്തം ലേഖകൻ
Published on Apr 02, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്‌ത്തിയ എഫ്‌സിആർഎ ഭേദഗതി ബില്ലിന് എതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ പറഞ്ഞു. ഗൂഢമായ രീതിയിൽ അവതരിപ്പിച്ച ബിൽ ബുധനാഴ്‌ച്ച സഭയിൽ പാസാക്കാനായി ഷെഡ്യൂൾ ചെയ്‌തിരുന്നു. പ്രതിഷേധം ശക്തമായതോടെ, ബിൽ പാസാക്കാനുള്ള നീക്കത്തിൽനിന്നും കേന്ദ്രസർക്കാർ തൽക്കാലം പിൻമാറി. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യവും ഇൗ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാം. ബില്ലുമായി ഏകപക്ഷീയമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ പ്രതിപക്ഷം നഖശിഖാന്തം ചെറുക്കും.
നിയമത്തിലെ എന്തെങ്കിലും അപാകതകൾ പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയല്ല കേന്ദ്രസർക്കാർ പുതിയ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. ദീർഘകാല പരിശ്രമങ്ങളിലൂടെ ന്യൂനപക്ഷങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഇൗ ബില്ലിന് പിന്നിലുള്ളതെന്ന ആശങ്ക ശക്തമാണ്. ചെറിയ ചില അപാകതകളുടെ പേരിൽപോലും സ്ഥാപനങ്ങളും മറ്റും പിടിച്ചെടുത്ത് ആസ്‌തികൾ കേന്ദ്രസർക്കാർ നിയന്ത്രണത്തിലാക്കാൻ കഴിയുന്ന വകുപ്പുകളിതിലുണ്ട്. കേന്ദ്രഏജൻസികൾ പൂർണമായും സർക്കാരിന്റെ ചൊൽപ്പടിക്കായ സ്ഥിതിക്ക് ഇത്തരം വകുപ്പുകൾ ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന, അവരുടെ ഗുഡ്‌ബുക്കിൽ ഇടംപിടിക്കാത്ത സ്ഥാപനങ്ങളെയും സംഘടനകളെയും മറ്റും തകർക്കാൻ ഇൗ ബിൽ മൂർച്ചയേറിയ ആയുധമായി ഉപയോഗിക്കപ്പെടാം.
നേരത്തെ, വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള കൂടുതൽ നിയമനിർമാണങ്ങളും ഭേദഗതികളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വസ്‌തുത സിപിഐ എം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇൗ സാഹചര്യത്തിൽ, ബില്ലുമായി മുന്നോട്ടുപോകാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കും– കെ രാധാകൃഷ്‌ണൻ പറഞ്ഞു.










0 comments