പൊതുജനാരോഗ്യ മേഖലയെ ഉടച്ചുവാര്‍ത്തു: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:01 AM | 1 min read
പത്തനംതിട്ട : ആര്‍ദ്രം മിഷൻ ജനകീയപദ്ധതിയിലൂടെ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ ഉടച്ചുവാര്‍ത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരുന്നുക്ഷാമം പൂര്‍ണമായും ഇല്ലാതാക്കി. ചെലവേറിയ ചികിത്സ പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കുന്നു. യുഡിഎഫ് ഭരണം അവസാനിക്കുന്ന 2015–16ല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 8.3 കോടിയായിരുന്നെങ്കില്‍, 2024-–25ല്‍ അത് 12.63 കോടിയായി.
2016ല്‍ യുഡിഎഫ് പടിയിറങ്ങുമ്പോള്‍ ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടിയായിരുന്നു. എല്‍ഡിഎഫ് ഭരണത്തിൽ 3000 കോടിയിലധികമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ 5,416 എണ്ണമായി. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി മാസ്റ്റര്‍പ്ലാനുകള്‍ നടപ്പാക്കി വരികയാണ്. കോന്നി, ഇടുക്കി, വയനാട് മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ഥ്യമാക്കി. കിഫ്ബിയിലൂടെ 10,000 കോടി രൂപയുടെയും നബാര്‍ഡിലൂടെ 1000 കോടി രൂപയുടെയും വികസനമാണ് ആരോഗ്യമേഖലയില്‍ നടത്തിയത്. ചികിത്സാച്ചെലവിൽ 60 ശതമാനത്തിന്റെ കുറവുണ്ടായി.
യുഡിഎഫ് കാലത്ത് സൗജന്യ ചികിത്സാപദ്ധതിയിലൂടെ ഒരു കുടുംബത്തിന് 30,000 രൂപയുടെ പരിരക്ഷ ലഭിച്ചിരുന്നെങ്കില്‍, എല്‍ഡിഎഫ് വര്‍ഷം അഞ്ചുലക്ഷം രൂപയാക്കി. യുഡിഎഫ് ഭരണത്തില്‍ സൗജന്യചികിത്സ 660 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 24.78 ലക്ഷം പേർക്ക് 8,425 കോടിയുടെ സൗജന്യ ചികിത്സ എല്‍ഡിഎഫ് നല്‍കി. മാതൃമരണനിരക്ക് 2015–16 കാലത്ത് 43 ആയിരുന്നത് ഇപ്പോൾ 19 ആയി. ശിശുമരണനിരക്ക് 12ല്‍നിന്ന് അഞ്ചാക്കി അമേരിക്കയേക്കാള്‍ മെച്ചമായി. നവജാതശിശു മരണനിരക്ക് ആറില്‍നിന്ന് നാലായി ചുരുക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments