print edition നുണയിൽ മത്സരിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ ധാർമികതയും അടച്ചുവച്ച് നുണ പ്രചരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മത്സരിച്ച് ചില മാധ്യമങ്ങൾ. ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിന്റെയും അജയ് തറയിലിന്റെയും പേരുകൾ പ്രതിപ്പട്ടികയിലേക്ക് നീങ്ങുന്നതുകണ്ടാണ്, യുഡിഎഫ് മാധ്യമങ്ങൾ പ്രാധാന്യം കുറച്ചത്. പോറ്റിയുമായി തീവ്ര ബന്ധം അടൂർ പ്രകാശിന് എങ്ങനെയുണ്ടായെന്നും കൊടിമരം മാറ്റിയതിൽ അജയ് തറയിലിന്റെ റോൾ എന്താണെന്നും സോണിയ ഗാന്ധിയുടെ വീട്ടിൽ പോറ്റിയെ കേറ്റിയത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസ് ഉത്തരം നൽകേണ്ടിവരും എന്നതാണ് അവസ്ഥ. ഇൗ സാഹചര്യത്തിലാണ് ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ നേതാവും അയ്യപ്പസംഗമത്തിന്റെ പേരിൽ പച്ചക്കള്ളം നിരത്തുന്നത്.
ദേവസ്വം ബോർഡോ സർക്കാരോ സംഗമത്തിനായി പണം ചെലവഴിക്കരുതെന്ന ഹൈക്കോടതി നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. നാലരക്കോടിയുടെ എസ്‌റ്റിമേറ്റാണ് കോടതിയിൽ നൽകി അംഗീകാരം നേടിയത്. ആദ്യം തയ്യാറാക്കുകയും പിന്നീട് ഉപേക്ഷിക്കുകയുംചെയ്ത ഏഴരക്കോടിയുടെ എസ്‌റ്റിമേറ്റ് ഓഡിറ്റ് ചെയ്തതും പുറത്തുപോയതും സംശയാസ്പദം. മുഖ്യമന്ത്രിക്ക് കിടക്കവാങ്ങിയെന്നും പാടൻപോലും എത്താത്ത നന്ദഗോവിന്ദം ഭജൻ സംഘത്തിന് പണംനൽകിയെന്നുമുള്ള കള്ളങ്ങൾ ഒപ്പം വാർത്തയാക്കിയതിന് പിന്നിലും ഗൂഢലക്ഷ്യമുണ്ട്.
ചില മാധ്യമങ്ങളും യുഡിഎഫ് അനുകൂലികളായ ഉദ്യോഗസ്ഥരും കോടികൾ കൈപ്പറ്റുന്ന വ്യാജപ്രചാരകരുമാണ് പിന്നിൽ. പരിപാടി സംഘടിപ്പിച്ച മുൻദേവസ്വം പ്രസിഡന്റ് നൽകിയ വിശദീകരണം മറച്ച്, മനോരമ കള്ളക്കണക്കുവച്ച് ഒന്നാംപേജിന്റെ ഭൂരിഭാഗവും നിറച്ചു. കഴിഞ്ഞദിവസം മാതൃഭൂമിയാണ് ഇൗ കള്ളം ആദ്യം അച്ചടിച്ചത്. വസ്തുത പുറത്തുവന്നിട്ടും അത് ഒളിച്ചുവച്ചു. പത്തനംതിട്ടയിൽനിന്ന് ഇവരുടെ ചില ലേഖകർ നേരത്തെതന്നെ ദേവസ്വം ബോർഡിനും സർക്കാരിനുമെതിരായി വ്യാജവാർത്ത നൽകാറുണ്ടെന്ന് ആക്ഷേപമുയർന്നതാണ്. ‘യുഡിഎഫ് കുഴലൂത്ത്’ എന്ന് തുറന്നുസമ്മതിക്കുന്നതാണ് ഇവരുടെ വാർത്തകൾ.










0 comments