print edition അത് മിഷൻ സമുദ്രയല്ല; കൊച്ചിൻ പോർട്ടിലെ പദ്ധതി എൽഡിഎഫ് സർക്കാരിന്റെ കാലത്തേത്

തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പ് പതിനായിരം കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റേതായി പിആർഡി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്ന കൊച്ചിൻ പോർട്ടിലെ പുതിയ സംരംഭത്തിന് തുടക്കംകുറിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച മിഷൻ സമുദ്രയുടെ ഭാഗമായി കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കി എന്നാണ് വാർത്താകുറിപ്പിലുള്ളത്.
‘മലബാര്‍ സിമന്റ്‌സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്‌സണ്‍ എൻജിനീയറിങ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കി. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്’– വാർത്താകുറിപ്പിൽ പറയുന്നു.
എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിലാണ് ഇൗ പദ്ധതിക്ക് ധാരണപത്രം ഒപ്പുവച്ചത്. പോർട്ട് ട്രസ്‌റ്റിലെ മലബാർ സിമന്റ്‌സിന്റെ ഭൂമിയിലാണ് പദ്ധതി തുടങ്ങുന്നത്. 500 കോടിയുടെ പദ്ധതിക്കാണ് അന്ന് ധാരണയായത്. ഇക്കാര്യങ്ങൾ അന്നുതന്നെ മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു. ഇൗ പദ്ധതിയാണ് മിഷൻ സമുദ്രയുടെ ഭാഗമായി വന്നുവെന്ന നിലയിൽ മുഖ്യമന്ത്രിയുടെ വാർത്താകുറിപ്പിൽ അവകാശപ്പെടുന്നത്.











0 comments