പാലിയേക്കര ടോൾ ഉപാധികളോടെയാകാമെന്ന് ഹൈക്കോടതി; എൻഎച്ച്‌എഐ നിരക്ക് വർധിപ്പിക്കുമോയെന്ന് ആശങ്ക

കൊച്ചി: ഉപാധികളോടെ പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ചിന്റെയാണ് തീരുമാനം. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിനാൽ ഓഗസ്റ്റ് ആറു മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
പുതുക്കിയ ടോളാണോ ഈടാക്കുകയെന്ന് ഹൈക്കോടതിയുടെ ഉത്തരവിന് ശേഷമേ വ്യക്തമാകൂ. പിരിവ് തടഞ്ഞിരുന്ന സമത്ത് ടോൾ നിരക്ക് പരിഷ്കരിച്ചിരുന്നു. വാർഷിക വർധനവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഒരുഭാഗത്തേക്കുള്ള യാത്രയ്ക്ക് 5–15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. കാറുകൾക്ക് ഒരുഭാഗത്തേക്ക് 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.എന്നാൽ നിരക്ക് പരിഷ്കരിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു.
അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സർവീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. ഇതിനെതിരെ കരാർ കമ്പനിയും എൻഎച്ച്ഐയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ വസം 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്ക് ശമ്പളം കൊടുക്കണമെന്നും ടോള്‍ ഇനത്തിൽ ഒരു രൂപ പോലും വരുമാനമില്ലെന്നും ദേശീയപാത അതോറിറ്റിയും കരാറുകാരും വ്യക്തമാക്കി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ അനുവദിക്കാമെന്നും എന്നാൽ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നും കോടതി പറഞ്ഞത്.









0 comments