"കേരളം ഒരു പച്ചത്തുരുത്ത്, മുഖ്യമന്ത്രി ദക്ഷിണേന്ത്യയുടെ പ്രതീക്ഷ"; പ്രശംസിച്ച് പ്രകാശ് രാജ്

പ്രകാശ് രാജ്, പിണറായി വിജയൻ
കണ്ണൂർ: രാജ്യത്തെമ്പാടും അനീതിയും അസമത്വവും പടരുമ്പോൾ കേരളം വികസനത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തായി നിലകൊള്ളുകയാണെന്ന് പ്രമുഖ തെന്നിന്ത്യൻ താരം പ്രകാശ് രാജ്. കണ്ണൂർ മമ്പാട് സ്വരലയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യയുടെ വലിയ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ് വിശേഷിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാൻ പിണറായി വിജയൻ കാണിക്കുന്ന ആർജ്ജവം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയതയ്‌ക്കെതിരെ നിലപാട് എടുക്കുന്ന നേതാക്കളെയാണ് നാടിന് ആവശ്യമെന്നും ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വർഗീയതയ്ക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടത്. അടുത്ത അഞ്ചു വർഷവും പിണറായിയെ ഈ കസേരയിൽ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയായിരുന്നു ആയിരങ്ങളെ സാക്ഷിനിർത്തിയുള്ള പ്രകാശ് രാജിന്റെ വികാരനിർഭരമായ പ്രസംഗം.
പരിപാടിയിൽ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭനും മുഖ്യമന്ത്രിയോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചു. "മുഖ്യമന്ത്രിയുടെ സ്നേഹവും സൗഹൃദവും പലതവണ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. എന്റെ വോട്ട് ധർമ്മടം മണ്ഡലത്തിലായിരുന്നെങ്കിൽ അത് നിസ്സംശയം പിണറായി വിജയന് തന്നെ നൽകുമായിരുന്നു." - ടി. പത്മനാഭൻ പറഞ്ഞു.
സാംസ്കാരിക ലോകത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ നടൻ കമലഹാസന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. യുവ റാപ്പർ വേടന്റെ സംഗീത പരിപാടിയും വേദിയിൽ അരങ്ങേറി. സാമൂഹിക-സാംസ്കാരിക മേഖലയിലെ ഒട്ടേറെ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.










0 comments