print edition തിരുവനന്തപുരം രാജാജി നഗർ ജനതയുടെ സ്വപ്‌നം, ഭവനസമുച്ചയമായി ഉയർന്നു നിൽക്കുന്നു

റോമയും റോഷനും രാജാജി നഗറിലെ നിർമാണം പൂർത്തിയായ ഫ്ലാറ്റിനു മുന്നിൽ

ബിജോ ടോമി
Published on Mar 31, 2026, 12:21 AM | 1 min read
തിരുവനന്തപുരം : കുഞ്ഞുമഴയിൽ ചെളിക്കുണ്ടാകുമായിരുന്ന മുറ്റം ഇനി അവരുടെ ഓർമയിൽ മാത്രമാകും. അവിടെ ടൈൽവിരിച്ച മുറ്റത്ത് അഭിമാനത്തോടെ ചിരിക്കുകയാണ് റോമയും റോഷനും. വാസയോഗ്യമല്ലാത്ത വീടുകളില്‍നിന്നൊരു മോചനം തിരുവനന്തപുരം രാജാജി നഗറിലെ ജനതയുടെ സ്വപ്‌നമായിരുന്നു. അത് യാഥാർഥ്യമാകാൻ പോകുന്നു. അവിടെ ഫ്ലാറ്റ്‌സമുച്ചയം തലയുയർത്തി നിൽ ക്കുന്നു.
‘ഒറ്റമുറി കൂരയാണ് ഞങ്ങളുടേത്. കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, ഇരിക്കാനുള്ള സൗകര്യം പോലുമില്ല. അതോണ്ട് ആരും ഇതുവരെ വീട്ടിൽ വന്നിട്ടില്ല’’ –റോമ എസ് ലെനിന്റെ മുഖത്ത് നിസ്സഹായതയുടെ ചിരി. കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഐടിഐ വിദ്യാർഥിയായ സഹോദരൻ റോഷനും ഒപ്പമുണ്ട്. മൂൺവാക്ക് സിനിമയിലൂടെ റോമ പ്രേക്ഷകർക്ക് പരിചിത. പുറത്തിറങ്ങാനിരിക്കുന്ന ‘തല’ സിനിമയിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്. അണ്ടർ 17 കേരള ഫുട്‌ബോൾ ടീമംഗമായ റോമ കേരള വിമൻസ് പ്രീമിയർ ലീഗിൽ പറപ്പൂർ എഫ്സിയുടെ താരവുമാണ്. സ്‌മാർട്ട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നാലുനിലകളിലായി 32 ഫ്ലാറ്റുകളാണ് നിർമാണം പൂർത്തിയായത്.
വൈകാതെ ഗുണഭോക്താക്കളെ കണ്ടെത്തി ഫ്ലാറ്റ് കൈമാറും. ഇത്തരത്തിൽ എട്ട് ബ്ലോക്കുകളാണ് നിർമിക്കുക. ഇതോടെ രാജാജി നഗറിലെ മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിതമായ വാസസ്ഥലമുണ്ടാകും. ‘‘ബാൽക്കണിയൊക്കെയുണ്ടല്ലോ. ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് നിർമാണം തുടങ്ങിയത്. ഇത്രേം അടിപൊളിയാണെന്ന് വിചാരിച്ചില്ല’’– പ്ലസ്‌ടു പരീക്ഷ പൂർത്തിയാക്കിയ റോമയ്‌ക്ക് സന്തോഷം അടക്കാനാകുന്നില്ല. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയുമടക്കം 650 ചതുരശ്ര അടിയുള്ളതാണ് ഓരോ ഫ്ലാറ്റും. സിവേജ് ലൈൻ, ഗ്യാസ്, കുടിവെള്ളം, ലിഫ്റ്റ് എന്നിവയുമുണ്ട്. ‘‘ഒരു കുറവും വരുത്താതെയാണ് ഫ്ലാറ്റിന്റെ നിർമാണം’’–എഴുത്തുകാരിയും ഹരിതകർമസേന പ്രവർത്തകയുമായ രാജാജിനഗർ നിവാസി എസ് ധനുജകുമാരിക്കും ഫ്ലാറ്റിനെക്കുറിച്ച് പറയാൻ നൂറുനാവ്.











0 comments