വിയറ്റ്നാമിലെ വിനോദസഞ്ചാര ബോട്ട് അപകടം; മരിച്ചവരിൽ മലയാളി ദമ്പതികളും

വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലോവേനി തോമസ്
ന്യൂഡല്‍ഹി : വിയറ്റ്‌നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ 15 പേരാണ് മരിച്ചത്. 32 വിനോദ സഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 21 പേരെ രക്ഷപ്പെടുത്തി.
വിയറ്റ്നാമിൽ വച്ച് മരണപ്പെട്ട മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ വിനോദയാത്രയിൽ പങ്കെടുത്തവരാണ് സംഘം. ഇവരിൽ ഭൂരിഭാഗം പേരും ദക്ഷിണേന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തെത്തുടർന്ന് വിയറ്റ്നാം അധികൃതരുമായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും എം പി വ്യക്തമാക്കി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ അംബാസഡർ ഉറപ്പു നൽകിയിട്ടുണ്ട്.










0 comments