ഡീൽ സഭയിലും; ബിജെപി എംഎൽഎയ്ക്ക് ചട്ടവിരുദ്ധമായി പ്രസംഗിക്കാൻ അവസരം

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ തുടക്കത്തിൽ തന്നെ കോൺഗ്രസ് - ബിജെപി ബന്ധം മറനീക്കി പുറത്ത്. പ്രതിപക്ഷം വാക്കൗട്ട് പ്രസംഗം നടത്തുന്നതിന് മുമ്പാണ് ബിജെപി എംഎൽഎ ബി ബി ഗോപകുമാറിന് സംസാരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നൽകിയത്.
സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ എൻ ബാലഗോപാൽ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതോടെ വാക്കൗട്ട് ചെയ്യുകയാണെന്ന് പ്രതിപക്ഷം അറിയിച്ചു. തുടർന്ന് പി കെ പ്രവീൺ എംഎൽഎ വാക്കൗട്ട് പ്രസംഗം നടത്തുന്നതിന് മുമ്പാണ് ബിജെപി എംഎൽഎയ്ക്ക് പ്രസംഗിക്കാൻ അനുമതി നൽകിയത്. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎമാർ രംഗത്തെത്തി.
സ്പീക്കറുടെ നടപടി സഭയുടെ ചട്ടങ്ങളുടെ വ്യതിയാനമായി പോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വാക്കൗട്ട് പ്രസംഗം കഴിഞ്ഞതിന് ശേഷം എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകാമായിരുന്നെന്നും ചട്ടലംഘനം നടത്തിയാണ് ഇപ്പോൾ പ്രസംഗിക്കാൻ അവസരം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ആദ്യപ്രസംഗം നടത്താൻ അർഹതയുള്ള ആളാണ് ഗോപകുമാറെന്നും സഭയിൽ ആദ്യമായി വന്ന് സംസാരിക്കാൻ തുടങ്ങിയപ്പോൾ നിർത്തുന്നത് ശരിയല്ലെന്നത് കൊണ്ടാണ് സംസാരിക്കൻ അവസരം നൽകിയതെന്നും സ്പീക്കർ മറുപടി പറഞ്ഞു.










0 comments