തലമുറകളുടെ സൂപ്പർഹീറോ; ആലപ്പുഴയിലുണ്ട് ഡിങ്കന്റെ സ്രഷ്‌ടാവ്

ആർടിസ്‌റ്റ് ബേബി രചനയിൽ
കെ എസ് ലാലിച്ചൻ
Published on Sep 05, 2026, 08:05 AM | 2 min read
മുഹമ്മ : കേരളത്തിലെ ‘80 കിഡ്‌സിനും’ ന്യൂ ജെൻ പിള്ളേർക്കും ഒരുപോലെ പ്രിയങ്കരനാണ് ഡിങ്കൻ. 80കളിൽ ബാല്യകാലം ആഘോഷിച്ചവർക്ക് ഡിങ്കൻ ചിത്രകഥകളിലൂടെ അറിഞ്ഞ ശക്‌തരിൽ ശക്‌തനും എതിരാളിക്കൊരു പോരാളിയുമാണെങ്കിൽ പുതുതലമുറയ്‌ക്ക് ഇത് യാഥാസ്ഥിതിക ചിന്തകരെ പരിഹസിക്കാനുള്ള ഡിങ്കമതവും ഡിങ്കോയിസവുമൊക്കെയാണ്. തലമുറകൾ പിന്നിട്ട് പറക്കുന്ന ഡിങ്കന്റെ സ്രഷ്‌ടാവ് ആലപ്പുഴ മുഹമ്മയിലുണ്ട്. ടി ബേബിയെന്ന ആർടിസ്‌റ്റ് ബേബി. നാലര പതിറ്റാണ്ടുമുൻപ് ബേബിയുടെ ബ്രഷിൽനിന്ന് വെള്ളപേപ്പറിൽ പിറന്നുവീണ ഡിങ്കൻ തന്റെ സ്രഷ്‌ടാവിനെ തലമുറകളുടെ മനസിൽ പ്രതിഷ്‌ഠിക്കുകയായിരുന്നു.
ആർടിസ്‌റ്റ് ബേബി ഡിങ്കൻ പ്രതിമയ്‌ക്കൊപ്പം
അപ്രതീക്ഷിത പിറവി
കോട്ടയത്തുനിന്ന് ഇറങ്ങിയിരുന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിലായിരുന്നു ഡിങ്കൻ പ്രത്യക്ഷപ്പെട്ടിരുന്നത്. പ്രസിദ്ധീകരണത്തിന് സ്വന്തമായി കഥാപാത്രം വേണമെന്ന ഉടമസ്ഥരുടെ നിർബന്ധത്തിലാണ് ഡിങ്കന്റെ പിറവി. ആദ്യം ഇതിനായി മറ്റൊരു ചിത്രകാരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹത്തിന് സാധിക്കാതെവന്നതോടെ ദൗത്യം ബേബിയിലെത്തി. അങ്ങനെ 1981 ൽ ഡിങ്കൻ ആദ്യമായി വെളിച്ചം കണ്ടു. കാലം പിന്നിട്ടതോടെ ഡിങ്കൻ കൂടുതൽ വായനക്കാരിലെത്തി. കുട്ടികൾക്ക് പിന്നാലെ മുതിർന്നവരും ഡിങ്കനോട് ഇഷ്‌ടം കൂടാനെത്തി . പിന്നീട് പത്രപരസ്യങ്ങളിലും മതിലുകളിലും ഡിങ്കനെ കണ്ടുതുടങ്ങി. കെഎസ്ആർടിസി ബസുകളിലും പരസ്യബോർഡുകളിലും നക്ഷത്രക്കുപ്പായം അണിഞ്ഞ ഡിങ്കൻ പ്രത്യക്ഷപ്പെട്ടു.
ഡിങ്കൻ മിഠായി, പോസ്റ്ററുകൾ, കുട്ടികൾക്കുള്ള സമ്മാനങ്ങൾ എന്നിവയിലൂടെയും കേരളത്തിലും പുറത്തും കഥാപാത്രം ശ്രദ്ധേയമായി. ഡിങ്കൻ പ്രത്യക്ഷപ്പെട്ടിരുന്ന പ്രസിദ്ധീകരണം 2012 ൽ നിർത്തിയെങ്കിലും കഥാപാത്രം വായനക്കാരുടെ ഓർമയിൽ തുടർന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ന്യൂ ജെൻ ഏറ്റെടുത്തതോടെ ‘ഡിങ്കഭഗവാൻ’, ‘ഡിങ്കമതം’, ‘ഡിങ്കോയിസം’ തുടങ്ങിയ പേരുകളിലൂടെ കഥാപാത്രം വീണ്ടും ചർച്ചയായി. ഡിങ്കനൊപ്പം ‘ശക്തിമരുന്ന്’ എന്ന ചിത്രകഥയ്‌ക്കും ബേബി വരച്ചിരുന്നു. വൈദ്യർ, നമ്പോലൻ, കൊച്ചുവീരൻ, കുഞ്ഞിക്കിളി എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങൾ. കഥാപാത്രങ്ങളുടെ പേരുകൾ പിന്നീട് കോമഡി സ്കിറ്റുകളിലും സിനിമാസംഭാഷണങ്ങളിലും കടന്നുവന്നു.
തുടക്കം പോക്കറ്റ് കാർട്ടൂണിൽ
പോക്കറ്റ് കാർട്ടൂൺ വരച്ചാണ് ബേബി പ്രസിദ്ധീകരണങ്ങളുടെ ലോകത്തേക്ക് കടന്നത്. കോട്ടയത്തെ ‘ഇംപ്രസ്’ എന്ന പത്രസ്ഥാപനത്തിലും ‘മാമാങ്കം’ വാരികയിലും ആർട്ടിസ്റ്റായി. മംഗളം വാരിക, പശ്ചിമതാരക, മനശബ്ദം, സഖി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കും വരച്ചു. പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്കൂളിൽ ഡ്രോയിങ് അധ്യാപകനായി ബേബി ആറുമാസം ജോലി നോക്കി. ഇത് രാജിവച്ചാണ് വീണ്ടും പ്രസിദ്ധീകരണരംഗത്തേക്ക് വരുന്നത്. ഡിങ്കൻ പുറത്തുവന്നതോടെയാണ് കലാജീവിതം ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴും വരയുടെ ലോകത്ത് സജീവമാണ് ബേബി. മുഹമ്മ ഗവ. എൽപി സ്കൂളിന് സമീപം ‘സൗപർണിക’യിലാണ് താമസം. റിട്ട. പ്രധാനാധ്യാപിക എസ് ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: ജയകൃഷ്ണൻ (മാനേജർ, ഷ്നൈഡർ ഇലക്ട്രിക്), ഹരികൃഷ്ണൻ (വിഷ്വൽ ആർട്ടിസ്റ്റ്, അഡ്വർടൈസിങ് കമ്പനി ബംഗളൂരു).










0 comments