print edition മന്ത്രിക്കസേരയ്ക്ക് കൂട്ടയടി കനക്കും

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
തിരുവനന്തപുരം; മുഖ്യമന്ത്രിയെ തീരുമാനിച്ചെങ്കിലും അടുത്ത പ്രതിസന്ധി മന്ത്രിമാരെ നിശ്‌ചയിക്കലും വകുപ്പു വിഭജനവും. ആദ്യം ഘടക കക്ഷികൾക്കുള്ള മന്ത്രിമാരുടെ എണ്ണത്തിൽ തീരുമാനമാകണം. അതുകഴിഞ്ഞുവേണം കോൺഗ്രസിൽനിന്നുള്ളവരെ നിശ്‌ചയിക്കാൻ. നിലവിൽ നിരവധി പേർ തയ്യാറായി നിൽക്കുന്നതിനാൽ സമുദായം, ജില്ല, ഗ്രൂപ്പുകൾ നോക്കി തീരുമാനമെടുക്കുന്നത് കടുത്ത വെല്ലുവിളിയാകും. നിയമസഭാ കക്ഷിയിലെ വേണുഗോപാൽ പക്ഷത്തിന്റെ ഭൂരിപക്ഷം മന്ത്രിസഭയിലും പ്രകടമാകും.
വേണുഗോപാലിനെ ഒതുക്കിയ വി ഡി സതീശന് ഭരണത്തിന്റെ ഓരോദിവസവും എതിർപ്പ് നേരിടേണ്ടിവരും എന്നുറപ്പ്. മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരേ ആകാവൂ. ഘടകക്ഷികളിൽ 22 അംഗങ്ങളുള്ള മുസ്ലിംലീഗ് അഞ്ചു മന്ത്രിസ്ഥാനത്തിൽ കുറഞ്ഞുള്ള വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ല. സ്‌പീക്കർ കോൺഗ്രസിനായിരിക്കും എന്നതിനാൽ ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ് വിപ്പ് സ്ഥാനങ്ങൾക്ക് തർക്കമുണ്ടാകും. കേരള കോൺഗ്രസ് ജോസഫ് രണ്ട്, ആർഎസ്‌പി ഒന്ന്, കേരള കോൺഗ്രസ് ജേക്കബ് ഒന്ന്, സിഎംപി ഒന്ന് എന്നിങ്ങനെ മന്ത്രിമാരുണ്ടാകും. ഏകാംഗങ്ങളുള്ള സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നിവയ്‌ക്ക് മന്ത്രിസ്ഥാനം നൽകിയാൽ ആർഎംപിയുടെ കെ കെ രമ, കേരള ഡെമോക്രാറ്റിക് പാർടിയുടെ മാണി സി കാപ്പൻ എന്നിവരെ ഒഴിവാക്കേണ്ടിവരും.
കോൺഗ്രസിൽ നീണ്ട നിരയാണ് രംഗത്ത്. വേണുഗോപാൽ പക്ഷത്തുനിന്ന് സണ്ണി ജോസഫ്, എ പി അനിൽകുമാർ, ടി സിദ്ദിഖ്, കെ പ്രവീൺകുമാർ, വി ടി ബൽറാം, കെ എ തുളസി, റോജി എം ജോൺ, മാത്യു കുഴൽനാടൻ, റോയി കെ പൗലോസ്, പഴകുളം മധു, നാട്ടകം സുരേഷ്, എം ലിജു, പി സി വിഷ്‌ണുനാഥ്, ബിന്ദു കൃഷ്‌ണ, എൻ ശക്തൻ, എം വിൻസെന്റ് എന്നിവർ മന്ത്രിമാരാകാനുള്ള തയ്യാറെടുപ്പിലാണ്. എ ഗ്രൂപ്പിൽനിന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ, സനീഷ്‌കുമാർ ജോസഫ് എന്നിവരുണ്ട്. സതീശൻ പക്ഷത്തുനിന്ന് കെ മുരളീധരൻ, ഷാനിമോൾ ഉസ്‌മാൻ, മുഹമ്മദ് ഷിയാസ് തുടങ്ങിവരുടെ പേരുകളുണ്ട്.
ചെന്നിത്തല മന്ത്രിസഭയിലേക്ക് വന്നില്ലെങ്കിൽ അദ്ദേഹത്തിനൊപ്പംനിൽക്കുന്ന അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, ടി ജെ വിനോദ് തുടങ്ങി എത്രപേരെ നിർദേശിക്കും എന്നകാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു. കെ ജയന്തിനുവേണ്ടി കെ സുധാകരൻ വാശിപിടിക്കും.










0 comments