വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധം: യുവതിയുടെമേൽ ആസിഡൊഴിച്ച 67കാരന് 20 വർഷം കഠിനതടവ്


സ്വന്തം ലേഖകൻ
Published on May 11, 2026, 09:34 PM | 1 min read
തലശേരി: വിവാഹാഭ്യർഥന നിരസിച്ചതിലെ വിരോധത്തിൽ യുവതിയുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ചയാൾക്ക് 20 വർഷം കഠിനതടവും 75,000 രൂപ പിഴയും. സുൽത്താൻബത്തേരി അരയാക്കൂൽ ഹൗസിൽ എ കെ മുസ്തഫ(67)യെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്പതുമാസം അധികതടവ് അനുഭവിക്കണം.
2017 മെയ് 29ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കൂത്തുപറമ്പ് കണ്ടംകുന്ന് ലക്ഷംവീട് കോളനിയിലെ കെ രതി(46)യുടെ മുഖത്തും ദേഹത്തുമാണ് പ്രതി ആസിഡൊഴിച്ചത്. തനിക്കൊപ്പം ബിരിയാണി പാചകജോലി ചെയ്യുന്ന മുസ്‌തഫയുടെ വിവാഹാഭ്യർഥന രതി നിരസിച്ചിരുന്നു. ഇതിന്റെ വിരോധംകാരണം, പാചകജോലിയുണ്ടെന്ന് പറഞ്ഞ് രതിയെ താമസസ്ഥലത്തുനിന്ന് വിളിച്ചിറക്കിയശേഷം സ്‌കൂട്ടറിൽ കരുതിയ ആസിഡ് പ്രതി ദേഹത്തൊഴിക്കുകയായിരുന്നു.രതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈവശമുണ്ടായിരുന്ന 7,000 രൂപയും രേഖകളുമടങ്ങിയ ബാഗും കവർന്നു. രതി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസങ്ങളോളം ചികിത്സയിലായിരുന്നു.
പിഴത്തുക രതിക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഗുരുതര പരിക്കായതിനാൻ രതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും നിർദേശിച്ചു. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർചെയ്ത കേസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോസ് അന്വേഷിക്കുകയും ബി രാജേന്ദ്രൻ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷൻ ഭാഗം 20 സാക്ഷികളെ വിസ്തരിച്ച്, 37 രേഖകളും 20 തൊണ്ടി സാധനങ്ങളും ഹാജരാക്കുകയുംചെയ്‌തു. അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ ജയറാം ദാസ് ഹാജരായി.










0 comments