print edition ടി ജി മോഹൻദാസിന്റെ വിഷംതുപ്പൽ; തള്ളി, തടിതപ്പി ആർഎസ്എസ്

തിരുവനന്തപുരം: ടി ജി മോഹൻദാസിനെ തള്ളിപ്പറഞ്ഞ് ആർഎസ്‌എസിന്റെ തടിതപ്പൽ. ഡൽഹിയിൽ സമരം ചെയ്ത പെൺകുട്ടികളെയും വിദ്യാർഥികളെയും ആർഎസ്‌എസ് സൈദ്ധാന്തികൻ അധിക്ഷേപിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണിത്.
മോഹൻദാസിന്റെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹത്തിന് ആർഎസ്എസ് ചുമതലകളൊന്നുമില്ലെന്നും ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ ബി ശ്രീകുമാർ പ്രതികരിച്ചു. സിജെപി സമരങ്ങളെക്കുറിച്ച് ടി ജി മോഹൻദാസിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും പറഞ്ഞു.
മോഹൻദാസിന്റെ സ്‌ത്രീ–വിദ്യാർഥി വിരുദ്ധ പ്രസ്താവനക്കെതിരെ അതിശക്തമായ പ്രതിഷേധം പടരുകയാണ്. തെളിവുസഹിതമുള്ള പരാതികളിൽ നിരവധി കേസുകൾക്കും സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ തള്ളിപ്പറയൽ.
ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്നും സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമാണ് മോഹൻദാസ് വീഡിയോയിൽ പറഞ്ഞത്. അതേസമയം, വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവരെയും പിന്തുണച്ചവരെയും ആർഎസ്‌എസ് നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നത് തുടരുകയാണ്.










0 comments