ലഹരി ഉപയോഗം ചമ്മന്തിയായും പാലിൽ കലക്കിയും! ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് തോട്ടം; ടെക്നോപാർക്കിലെ ഐടി മാനേജർ പിടിയിൽ

പിടിയിലായ വിശാൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും ലഹരിവേട്ട. ശ്രീകാര്യത്തെ ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് തോട്ടം നിർമ്മിച്ച് പരിപാലിച്ചുപോന്ന ഐടി കമ്പനി മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയിൽ പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശി വിശാൽ (26) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.
ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പകൽ സമയങ്ങളിൽ പ്രൊഫഷണൽ രീതിയിൽ ഐടി കമ്പനി മാനേജരായി ജോലി നോക്കുന്ന പ്രതി, രാത്രികാലങ്ങളിലാണ് ഫ്ലാറ്റിലെത്തി കഞ്ചാവ് തോട്ടം പരിപാലിച്ചിരുന്നത്.
കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം പ്രത്യേക അന്തരീക്ഷം ഒരുക്കിയായിരുന്നു കൃഷി. ചെടിച്ചട്ടികൾ, മുട്ട സൂക്ഷിക്കുന്ന ട്രേകൾ, ചെറിയ പാത്രങ്ങൾ എന്നിവയിലാണ് ഇയാൾ കഞ്ചാവ് നട്ടുവളർത്തിയത്. 30 സെന്റീമീറ്റർ വരെ ഉയരം വെച്ച എഴുപതോളം കഞ്ചാവ് ചെടികളാണ് ഫ്ലാറ്റിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ലഹരി കൃഷിക്കായി രാസവളങ്ങൾ ഉപയോഗിക്കാറില്ലെന്നും പൂർണ്ണമായും ജൈവവളമാണ് നൽകിയിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് സ്വന്തം ഉപയോഗത്തിനാണ് ഇത്രയും വലിയ സജ്ജീകരണം ഒരുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കഞ്ചാവ് ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതായിരുന്നു ഇയാളുടെ പ്രധാന രീതി. ഇതിന് പുറമെ കഞ്ചാവില ഉപയോഗിച്ച് പതിവായി ചമ്മന്തി അരച്ച് കഴിക്കാറുണ്ടെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.










0 comments