print edition തലസ്ഥാനത്തും കൂട്ടപ്പിരിച്ചുവിടൽ: ടെക്നോപാർക്കിലെ ഐടി കമ്പനി 44 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഐടി കമ്പനിയായ എ ടി സെർവ് ടെക്‌നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 44 ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. ഡയറക്‌ടറും പത്ത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവരും പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു. വ്യവസായ സംബന്ധമായ കാരണംപറഞ്ഞ് 27 മുതൽ കമ്പനി പൂട്ടുമെന്ന് കഴിഞ്ഞ ബുധനാഴ്‌ചയാണ് കമ്പനി അധികൃതർ ജീവനക്കാരെ അറിയിച്ചത്. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി സംഭവത്തിൽ പ്രതിഷേധിച്ചു.
കനേഡിയൻ സോഫ്റ്റ്‍വെയർ കമ്പനിയുടെ ഉപകമ്പനിയായ എ ടി സെർവ് ടെക്‌നോളജീസ് 2019 ലാണ് രജിസ്റ്റർ ചെയ്തത്. ഇതിനുമുമ്പ് ടെറാനെറ്റ് എന്നായിരുന്നു കമ്പനിയുടെ പേര്. ടെറാനെറ്റിലെ ജീവനക്കാരാണ് എ ടി സെർവ് ടെക്‌നോളജീസിലും തുടർന്നത്. ജോലി നഷ്‌ടപ്പെട്ടവർക്ക് അർഹമായ പാക്കേജ് നൽകാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് പ്രതിധ്വനി ആവശ്യപ്പെട്ടു. പ്രതിധ്വനിയുടെ ജോബ് പോർട്ടൽ, നെറ്റ്‌വർക്ക്, കമ്യൂണിറ്റി മുൻകൈ എന്നിവവഴി പുതിയ തൊഴിൽ അവസരം കണ്ടെത്തിനൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ജീവനക്കാരെയും അർഹമായ ബഹുമാനത്തോടെ പരിഗണിക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു.
അമേരിക്കൻ മെഡിക്കൽ കോഡിങ് കന്പനിയായ കോറോ ഹെൽത്ത് കൊച്ചിയിലെയും കോഴിക്കോട്ടെയും ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. പിന്നാലെ 300 ജീവനക്കാരെ പിരിച്ചുവിട്ട കൊച്ചി ആസ്ഥാനമായ സ്വകാര്യ ഐടി കന്പനി ടാൽറോപ്പും അടച്ചുപൂട്ടി. തുടർന്നാണ് തലസ്ഥാനത്തും സമാനമായ കൂട്ടപ്പിരിച്ചുവിടലുണ്ടായത്.










0 comments