print edition സാങ്കേതിക സർവകലാശാല: തൽസ്ഥിതി തുടരാൻ നീക്കം; ആസ്ഥാനമന്ദിരം ഉയരില്ല

സ്വന്തം ലേഖിക
Published on Aug 02, 2026, 12:01 AM | 1 min read
തിരുവനന്തപുരം: എ പി ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) ആസ്ഥാനമന്ദിര നിർമാണം വഴിമുട്ടി. സർവകലാശാലയ്‌ക്കായി വാങ്ങിയ സ്ഥലത്ത് അക്കാദമിക–ഗവേഷണ കേന്ദ്രങ്ങൾമാത്രം നിർമിക്കാനുള്ള നീക്കമാണ് അണിയറയിൽ. വിളപ്പിൽശാലയിൽ 50 ഏക്കറിൽ നിർമിക്കേണ്ടിയിരുന്ന ആസ്ഥാനമന്ദിരത്തിനുപകരം നിലവിലെപ്പോലെ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സിഇടി) പ്രവർത്തനം തുടരാനാണ് ആലോചന.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഡ്‌മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും അടക്കം അംഗീകരിച്ച് സർക്കാർ അനുമതിയായ പദ്ധതിയാണ് അനിശ്ചിതത്വത്തിലായത്. വിദ്യാർഥികളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാൻ റെസിഡൻഷ്യൽ രീതിയിലെ നിർമാണവും സാറ്റലൈറ്റ് സിറ്റിയായി ഉയർത്തുന്ന വികസനപദ്ധതികളുമാണ് ആസൂത്രണം ചെയ്‌തിരുന്നത്. പദ്ധതിപ്രദേശത്തോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 50 ഏക്കർ സർവകലാശാലയുടെതന്നെ ഭാഗമാക്കി ഇൻഡസ്‌ട്രിയൽ അക്കാദമിക്കും പദ്ധതിയിട്ടു.
സംസ്ഥാന ബജറ്റിൽ സിഇടിയെ കെടിയുവിന്റെ കോൺസ്റ്റിറ്റ്യുവന്റ് കോളേജാക്കുമെന്ന പ്രഖ്യാപനത്തിനുപിന്നാലെയാണ് ആസ്ഥാനമന്ദിര നിർമാണത്തിനും തടയിടാനുള്ള നീക്കം. വർഷം 450 കോടിയിലധികം രൂപ വാർഷികചെലവുള്ള സിഇടിയുടെ സാമ്പത്തികബാധ്യത താങ്ങാൻ കെടിയുവിന് സാധിക്കില്ലെന്നിരിക്കെയാണ് നടപടി. തീരുമാനം നടപ്പായാൽ ഈ തുക കണ്ടെത്താൻ വിദ്യാർഥികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ ഫീസ് ഈടാക്കേണ്ടിവരും. ഇതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് പ്രവേശനം അപ്രാപ്യമാകും. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സേവനവ്യവസ്ഥകൾ എന്നിവയെയും ബാധിക്കും.










0 comments