കവളപ്പാറ ദുരന്തബാധിതരെയും ലീഗ് വഞ്ചിച്ചു
പൂളപ്പാടത്ത് നിർമിച്ച വീട് കാടുമൂടി നശിക്കുന്നു

കവളപ്പാറയുടെ പേരിൽ മുസ്ലിംലീഗ് പിരിച്ച പണംകൊണ്ട് പുളപ്പാടത്ത് എസ്ടിയു പ്രാദേശിക നേതാവിന് കൈമാറിയ ബൈത്തുറഹ്മ വീട് കാടുകയറി നശിക്കുന്നു
എടക്കര
പൂളപ്പാടത്ത് മുസ്ലിംലീഗ് തൊഴിലാളി സംഘടനാ നേതാവിന് നൽകിയ പ്രളയ പുനരധിവാസ വീട് കാടുകയറി നശിക്കുന്നു. ബൈത്തുറഹ്മ പദ്ധതി പ്രകാരം മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നിർമിച്ച് കൈമാറിയ വീടാണിത്. കവളപ്പാറ ദുരന്തത്തിന്റെ പേരിൽ മുസ്ലിംലീഗ് കെഎംസിസി മുഖേനെ പിരിച്ച പണം ഉപയോഗിച്ചാണ് വീട് നിർമിച്ചത്. 2019 ആഗസ്ത് എട്ടിനായിരുന്നു കവളപ്പാറ ദുരന്തം. 2019ൽതന്നെ സാദിഖലി തങ്ങളുടെ വീഡിയോ പ്രചരിപ്പിച്ച് കെഎംസിസി മുഖാന്തരം കോടികൾ പിരിച്ചു.
വിദേശത്തുനിന്ന് എത്ര തുക പിരിച്ചുവെന്ന് മുസ്ലിംലീഗ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 20 കോടിയിലധികം രൂപയാണെന്നാണ് പറയുന്നത്. പോത്ത്കല്ല് പഞ്ചായത്തിലെ പുളപ്പാടത്ത് തുഛമായ വിലക്ക് ഭൂമി വാങ്ങി മൂന്നിരട്ടി തുക രജിസ്റ്ററിൽ കാണിച്ച് എടക്കര സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർചെയ്തു. 10 കുടുംബത്തിനാണ് പൂളപ്പാടത്ത് ഭൂമിയും വീടും കൈമാറിയത്.
ഇതിൽ ആദ്യ വീടാണ് കാടുമൂടി നശിക്കുന്നത്. പനങ്കയം പ്രദേശത്തെ എസ്ടിയു തൊഴിലാളിക്കാണ് വീട് അനുവദിച്ചത്. ഇദ്ദേഹം പ്രളയ ബാധിതനല്ല. പൂളപ്പാടത്ത് കുടുംബവുമൊത്തായിരുന്നു താമസം. ഇവിടം വെള്ളംകയറിയ പ്രദേശമായിരുന്നില്ല. ഇപ്പോൾ മുരിങ്ങാഞ്ഞിരം എന്ന സ്ഥലത്താണ് താമസം. കവളപ്പാറ ദുരന്തബാധിതരായ ഒരാളെപോലും മുസ്ലിംലീഗ് ഏഴ് വർഷമായി പരിഗണിച്ചിട്ടുമില്ല. പ്രദേശത്തുള്ള ലീഗ് അണികളും ലീഗ് കമ്മിറ്റി നിർദേശിച്ചവരും ഭൂമി കൈക്കലാക്കി.










0 comments