print edition മദ്യത്തിന് നികുതിയിളവ്; നടപ്പാക്കിയത് ആർഎസ്‌എസ് ഡീൽ: എം വി ഗോവിന്ദൻ


സ്വന്തം ലേഖകൻ
Published on Jul 01, 2026, 12:01 AM | 1 min read
തിരുവനന്തപുരം : വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിലൂടെ വൻ അഴിമതിക്ക് കളമൊരുക്കുകയും ആർഎസ്‌എസ് ഡീൽ നടപ്പാക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ഡീൽ പുറത്തായിട്ടും ഒരുവിഭാഗം മാധ്യമങ്ങൾ എൽഡിഎഫിനെ പഴിക്കാൻ വസ്തുതാവിരുദ്ധ വാർത്ത കൊടുത്തു. താൻ മന്ത്രിയായപ്പോൾ എഴുതിയ നോട്ടിലുള്ളത് വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച നിർവചനം എന്താണെന്നാണ്. പയ്യാവൂരിലെ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി എം ജോഷിയുടെ അപേക്ഷയാണ് മുന്നിലെത്തിയത്.
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ സാങ്കേതികവിദ്യ കൈവശമുണ്ടെന്നും ഇവിടെ ആ രീതിയിൽ ഉൽപ്പാദിപ്പിക്കാമെന്നുമായിരുന്നു അപേക്ഷ. കർഷകർക്ക് വലിയ സഹായമാകുമെന്നതിനാലാണ് അത് ആലോചിച്ചതും. സർക്കാരിൽ നിരവധി അപേക്ഷകൾ വരിക സ്വാഭാവികം. എൽഡിഎഫ് ലക്ഷ്യം അതിലെ കർഷകരെ സഹായിക്കുക എന്ന ഭാഗമാണ്. നികുതി സംബന്ധിച്ച അപേക്ഷയൊന്നും വന്നിരുന്നില്ല. സ്പിരിറ്റ് കലക്കിയുണ്ടാക്കുന്ന വീര്യംകുറഞ്ഞ മദ്യത്തിന് ഇളവ് കൊടുക്കുന്നത് ആലോചിച്ചിട്ടുമില്ല. അങ്ങനെ ചില മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് തരംതാണ മാധ്യമപ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീ സുരക്ഷാ പദ്ധതി: മുഖ്യമന്ത്രി പറയുന്നത് അസംബന്ധം
സ്‌ത്രീ സുരക്ഷാ പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക സിപിഐ എം കൊടുത്ത പേരുകൾ പ്രകാരം തയ്യാറാക്കിയതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അസംബന്ധമാണ്. കെ സ്മാർട്ട് വഴി സുതാര്യമായി ഒരുക്കിയ പദ്ധതിയാണിത്. ഒരു പാർടിയുടെയും ഇടപെടലിൽ പേര് ചേർക്കാനാകില്ല. സ്തുത മനസിലാക്കാതെയാണ് ആക്ഷേപം. 32 ലക്ഷം ഗുണഭോക്താക്കളെ കണക്കാക്കുന്ന പദ്ധതിയിൽ 16 ലക്ഷത്തിലധികം പേർ പെൻഷൻ വാങ്ങുന്നുണ്ട്. അവരാണ് ആനുകൂല്യത്തിന് കാത്തിരിക്കുന്നത്. വൈദ്യുതിമേഖലയിൽ ഇരുണ്ടകാലം വീണ്ടുമെത്തി. ആസൂത്രണം പാളിയതിനാലാണ് ലോകകപ്പ് ഫുട്‌ബോൾ വേളയിൽത്തന്നെ പവർക്കട്ട് വേണ്ടിവന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.











0 comments