'ദളപതിയെ കാണണം, ആശംസ അറിയിക്കണം' ചെന്നൈയിലേയ്ക്ക് കാൽനടയായി താനൂർ സ്വദേശിയും ഭാര്യയും

വിജയ് ആരാധകരായ മുഹമ്മദ് റാഫിയും ഭാര്യ സി പി ഷഹനയും
പട്ടാമ്പി: വിജയിയെ കാണുവാനും ആശംസകൾ അറിയിക്കാനുമായി ചെന്നൈയിലേയ്ക്ക് കാൽനടയായി യാത്ര ആരംഭിച്ച് താനൂർ സ്വദേശിയായ മുണ്ടക്കയം കല്ലുപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് റാഫിയും ഭാര്യ സി പി ഷഹനയും. വിജയ് കൈകൂപ്പി നിൽക്കുന്ന ഫോട്ടോ പതിച്ച പ്ലക്കാർഡും കഴുത്തിൽ തൂക്കികൊണ്ടാണ് ദമ്പതികളുടെ യാത്ര. കടുത്ത ചൂടിനെയും വേനൽ മഴയെയും വകവെയ്ക്കാതെയുള്ള യാത്ര ആരംഭിച്ചത് വ്യാഴാഴ്ച ഉച്ചയോടെ താനൂരിൽ നിന്നാണ്. വെള്ളിയാഴ്ച ഉച്ചയോടെ പട്ടാമ്പിയിലെത്തി.
ഇറങ്ങുന്ന സിനിമകളുടെയെല്ലാം ആദ്യ പ്രദർശനം തന്നെ കാണാൻ ശ്രമിക്കുന്ന കടുത്ത വിജയ് ആരാധകരാണ് ഇരുവരും. കുട്ടിക്കാലം മുതലേ ആരാധന വിജയിയോടായിരുന്നുവെന്ന് ഇരുവരും പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ സഖ്യം വൻ വിജയം നേടിയതോടെ ഇരുവരും യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. താനൂർമുതൽ ചെന്നൈവരെ 650 കിലോമീറ്റർ ദൂരമുണ്ട്. കുറ്റിപ്പുറം വഴി തൃത്താലയിലെത്തി.
വ്യാഴാഴ്ച രാത്രി ആലൂരിലാണ് തങ്ങിയത്. കോയമ്പത്തൂർ വഴി യാത്ര തുടരാനാണ് ലക്ഷ്യം. പെട്രോൾ പമ്പുകളിലും കടമുറികളിലും മറ്റു സുരക്ഷിതമായ ഇടങ്ങളിലും രാത്രി ടെന്റ് കെട്ടി താമസിക്കും. ചെന്നൈയിൽ എത്തി, മുഖ്യമന്ത്രിയാകുന്ന വിജയ്‌ക്കൊപ്പം സെൽഫി എടുക്കണമെന്നാണ് ആഗ്രഹം. ലോറി ഡ്രൈവറായ മുഹമ്മദ് റാഫി വ്ളോഗർ കൂടിയാണ്.










0 comments