Deshabhimani

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കറ്റ് യോ​ഗത്തിൽ

K S Anilkumar Registrar Kerala University.

ഡോ.കെ എസ് അനിൽകുമാർ (ഇടത്)

വെബ് ഡെസ്ക്

Published on Jul 06, 2025, 01:31 PM | 1 min read

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി സിൻഡിക്കറ്റ് റദ്ദാക്കി. ഞായറാഴ്ച ചേർന്ന സിൻഡിക്കറ്റ് യോ​ഗത്തിലാണ് തീരുമാനം. വി സിയുടെ താൽകാലിക ചുമതല വഹിക്കുന്ന സിസ തോമസിന്റെ വിയോജിപ്പ് മറി‌കടന്നാണ് ഭൂരിപക്ഷം സിൻഡിക്കറ്റ് അം​ഗങ്ങളും തീരുമാനമെടുത്തത്. വിഷയം അന്വേഷിക്കാൻ ഡോ.ഷിജുഖാൻ, ഡോ.നസീബ്, ഡോ.ജി മുരളീധരൻ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി.


രജിസ്ട്രാര്‍ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോ​ഗത്തിൽ പ്രമേയം അവതരിപ്പിച്ചു. എന്നാൽ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽകാലിക വി സി തയ്യാറായിരുന്നില്ല. തുടർന്ന് സിൻഡിക്കറ്റ് യോ​ഗത്തിൽ നിന്ന് സിസ തോമസ് ഇറങ്ങിപ്പോയി. സസ്പെൻഷൻ റദ്ദാക്കിയ നടപടി അം​ഗീകരിക്കാനാകില്ലെന്ന് സിസാ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.


കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദേശത്തിൽ വൈസ് ചാൻസലർ മോഹന്‍ കുന്നുമ്മല്‍, രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ പോലെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്കെതിരെ നടപടിയെടുക്കാൻ അധികാരമുള്ള സിൻഡിക്കറ്റിനെ മറികടന്നാണ് വി സിയുടെ അമിതാധികാര പ്രയോ​ഗം. രജിസ്ട്രാര്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിൻഡിക്കറ്റ് തീരുമാനമില്ലാതെ, തന്നെ സസ്‌പെൻഡ് ചെയ്ത വി സിയുടെ നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home