സ്വർണമാല കൊള്ളാമെന്ന് പറഞ്ഞ് ഊരി വാങ്ങി; വ്യാപാരിയുടെ രണ്ടര പവന്റെ മാലകവർന്ന പ്രതി പിടിയിൽ

ഏറ്റുമാനൂർ: അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടരപവനുള്ള സ്വർണ മാലകവർന്ന പ്രതിയെ ഏറ്റുമാനൂർ പൊലീസ് പിടികൂടി. വെള്ളി പകൽ 11.30 ന് അതിരമ്പുഴ കുരിശുപള്ളിക്ക് സമീപമുള്ള മലഞ്ചരക്ക് കടയിലായിരുന്നു സംഭവം. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (21) ആണ് പിടിയിലായത്.
പ്രതി വ്യാഴാഴ്ച അതിരമ്പുഴയിൽ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന ജോർജ് സെബാസ്റ്റ്യന്റെ (80) കടയിലെത്തി കുറച്ച് സാധനങ്ങൾ ആവശ്യപ്പെട്ടു. ഇതിനുശേഷം സ്വന്തം കഴുത്തിൽ കിടന്ന മാല ഊരി മേശപ്പുറത്ത് വച്ചു. തുടർന്ന് ജോർജിന്റെ മാല നല്ല ഡിസൈൻ ആണെന്നും ഒന്ന് ഊരി മേശ പുറത്ത് വയ്ക്കാമോ ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയയ്ക്കാനാണെന്നും പറഞ്ഞു. ജോർജ് മാല ഊരി മേശപ്പുറത്തുവച്ചപ്പോൾ വാങ്ങിയ സാധനങ്ങൾ രണ്ട് പായ്ക്കറ്റുകളിലാക്കാൻ പ്രതി ആവശ്യപ്പെട്ടു.
ജോർജ് സാധനങ്ങൾ പായ്ക്കറ്റിലാക്കുന്നതിനിടെ മേശപ്പുറത്തിരുന്ന മാലയെടുത്തു ജിൻസ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. 24 മണിക്കൂർ തികയും മുൻപ് ഹരിപ്പാട് നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എസ് ഐ അഖിൽ ദേവ്, എസ് സിപിമാരായ ജോമി, സിപിഒ മാരായ സാബു, വി കെ അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ്ചെയ്തത്.










0 comments