സ്വന്തം വകുപ്പ്: സുരേഷ്‌ഗോപിക്ക് ‘ഗ്യാസടി’ മാത്രം

തിരുവനന്തപുരം
: സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ഇടപെടൽ നടത്താതെ കേന്ദ്ര പ്രകൃതി വാതകം, പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി. പ്രതിസന്ധിയെ പറ്റിയുള്ള ചോദ്യത്തിന് വാചകകസർത്ത് നടത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു കേന്ദ്രമന്ത്രി.
പാചകവാതക വിതരണം കുറഞ്ഞാൽ പെട്ടെന്ന് ബാധിക്കുന്ന സമൂഹമാണ് എല്ലാ രാജ്യത്തുമുള്ളത്. അത് പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന മറുപടിയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ്‌ഗോപി പറഞ്ഞത്. ‘പ്രധാനമന്ത്രി എല്ലാ രാജ്യത്തെയും പ്രതിനിധികളുമായി, ഇത് എങ്ങനെയാണ് ഓരോ വ്യക്‌തികളെയും സ്വാധീനിക്കുന്നതെന്ന് സംസാരിച്ചു.
അതിന്റെ പശ്‌ചാത്തലത്തിൽ കുറച്ച് അധികം എൽപിജി ലഭിക്കുന്നതിനുള്ള വഴി ഒരുങ്ങുന്നുണ്ട്.’ – സുരേഷ് ഗോപി പറഞ്ഞു.പ്രതിസന്ധി ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും കൃത്യമായ മുന്നൊരുക്കങ്ങൾ കേന്ദ്രസർക്കാർ സ്വീകരിക്കാത്തതിന്റെ ഫലമാണ് നിലവിലെ ദൗർലഭ്യം. കേന്ദ്രസർക്കാരിനേ വിഷയത്തിൽ പരിഹാരം കാണാൻ കഴിയൂ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കേരളത്തെ പാചകവാതക ദൗർലഭ്യം ഗ്രാമ–നഗര വ്യത്യാസമില്ലാതെ ബാധിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കും മന്ത്രി ജി ആർ അനിൽ കേന്ദ്ര പ്രകൃതി വാതകം, പെട്രോളിയം മന്ത്രിക്കും കത്ത് അയച്ചിട്ടുണ്ടെങ്കിലും അനുകൂല സമീപനം ഉണ്ടായിട്ടില്ല. ഗാർഹിക, വാണിജ്യ സിലിണ്ടുകളുടെ ഉപയോഗത്തിൽ കേരളത്തിന് പ്രത്യേകമായി ഇളവ് അനുവദിക്കേണ്ടതുണ്ട്.










0 comments