print edition വിലക്കുറവിൽ വാങ്ങാം ; സപ്ലൈകോ–കൺസ്യൂമർഫെഡ് ചന്ത ഇന്നുമുതൽ

തിരുവനന്തപുരം
സപ്ലൈകോ, കൺസ്യൂമർഫെഡ് ക്രിസ്‌മസ് –പുതുവത്സര ചന്തകൾക്ക് തിങ്കളാഴ്‌ച തുടക്കമാകും. സപ്ലൈകോ ചന്തയുടെ സംസ്ഥാന ഉദ്ഘാടനം രാവിലെ പത്തിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ ഭക്ഷ്യമന്ത്രി ജി ആർ അനിലും സഹകരണ ചന്തയുടെ ഉദ്‌ഘാടനം വൈകിട്ട് അഞ്ചിന് കോട്ടയം ഏറ്റുമാനൂരിൽ സഹകരണമന്ത്രി വി എൻ വാസവനും നിർവഹിക്കും. സപ്ലൈകോ ചന്ത 31 വരെ പ്രവർത്തിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാകും പ്രത്യേക ചന്തകൾ. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാലയിൽ ചന്തയുണ്ടാകും.
280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനംവരെ വിലക്കുറവും ലഭിക്കും. 25 രൂപ നിരക്കിൽ 20 കിലോഗ്രാം അരി വാങ്ങാം. മറ്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൺസ്യുമർ ഫെഡ് ജില്ലയിൽ ഒരു ത്രിവേണി സൂപ്പർമാർക്കറ്റിലാണ് പ്രത്യേക ചന്ത നടത്തുക. ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ വാങ്ങാം. സബ്‌സിഡി ഇതര ഇനങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടാകും. ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർ ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടി തുടങ്ങിയവയ്‌ക്കും വില കുറയും. മറ്റ് ത്രിവേണി ഒൗട്ട്‌ലറ്റുകളിലും ഇളവുകൾ ലഭ്യമാകും. ജനുവരി ഒന്നുവരെയാണ് ചന്ത.










0 comments