കുഞ്ഞുമാലാഖയുടെ പുസ്തകം; ഓർമ്മകൾക്ക് ആദരവുമായി സപ്ലൈകോയുടെ 'ആലിൻ' നോട്ട് ബുക്കുകൾ

കൊച്ചി: വിടപറയും മുൻപ് നാല് പേർക്ക് പുതുജീവൻ പകർന്ന് കേരളത്തിന്റെ നൊമ്പരവും അഭിമാനവുമായി മാറിയ കുഞ്ഞ് മാലാഖ ആലിൻ ഷെറിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സപ്ലൈകോ. ആലിന്റെ പേരിൽ സപ്ലൈകോ തയ്യാറാക്കിയ പുതിയ ബ്രാൻഡ് നോട്ട് ബുക്കുകൾ വിദ്യാർത്ഥികൾക്കായി വിപണിയിലെത്തിച്ചു.
അവയവദാനത്തിലൂടെ ചരിത്രം കുറിച്ച ഈ കുരുന്നിന്റെ സ്മരണകൾ പൊതുസമൂഹത്തിൽ എക്കാലവും നിലനിർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഈ വേറിട്ട പദ്ധതിക്ക് രൂപം നൽകിയത്. ആലിൻ ഷെറിൻ എബ്രഹാം എന്ന പിഞ്ചോമനയെ കേരളക്കരയ്ക്ക് അത്രവേഗം മറക്കാനാകില്ല.
കേവലം 10 മാസം മാത്രം ഈ ഭൂമിയിൽ ജീവിച്ചിരുന്ന ആ കുഞ്ഞ്, മരണത്തിന് കീഴടങ്ങും മുൻപ് അവയവങ്ങൾ ദാനം ചെയ്ത് നാല് പേർക്കാണ് വെളിച്ചമായത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. മകളുടെ വിയോഗത്തിന്റെ കടുത്ത വേദനയിലും അവയവദാനമെന്ന ധീരമായ നിലപാടെടുത്ത മാതാപിതാക്കളോടുള്ള ബഹുമാനസൂചകമായാണ് സപ്ലൈകോ 'ആലിൻ' എന്ന പേരിൽ നോട്ട് ബുക്കുകൾ പുറത്തിറക്കിയത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നോട്ട് ബുക്കുകളുടെ പ്രകാശനം നിർവ്വഹിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ആലിൻ ബ്രാൻഡ് നോട്ട് ബുക്കുകളുടെ ആകർഷകമായ കവർ ഡിസൈൻ ചെയ്തത്. അവയവദാനത്തിന്റെ പ്രാധാന്യവും ആലിന്റെ സ്മരണയും ഉണർത്തുന്ന രീതിയിലാണ് കവർ ഡിസൈൻ.
ചടങ്ങിൽ വെച്ച് ഈ ഡിസൈൻ നിർവ്വഹിച്ച കോളേജ് പ്രതിനിധികളെ സപ്ലൈകോ അധികൃതർ പ്രത്യേകം ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ അവയവദാനത്തെക്കുറിച്ചുള്ള സന്ദേശം എത്തിക്കാനും ഈ ബുക്കുകൾക്ക് സാധിക്കുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ.










0 comments