print edition കനുഗോലുവിന്റെ തള്ളിന് ശൗര്യം ഫലിക്കുന്നേയില്ല

ഒരേ കള്ളം പറഞ്ഞുപറഞ്ഞ് സത്യമാക്കാൻ നോക്കുന്ന കനുഗോലു തന്ത്രം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നാണ് നിയമസഭയിലെ കാഴ്ച വ്യക്തമാക്കുന്നത്. വ്യാഴാഴ്‌ചത്തെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും എം ബി രാജേഷിന്റെ മറുപടിയും ഇതിനുള്ള ഉദാഹരണമാണ്. ‘എസ്‌ഐടി കുറ്റപത്രം കൊടുക്കാത്തതിനാൽ പ്രതികൾ രക്ഷപെടും, സർക്കാർ ഇടപെടുന്നു, മന്ത്രി രാജിവയ്ക്കണം’എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് തന്ത്രമിറക്കി.
ബുധനാഴ്‌ചത്തെ ഹൈക്കോടതി വിധിക്കുശേഷവും ഇത് പറയാൻ പ്രതിപക്ഷ നേതാവിനെ പറഞ്ഞുവിട്ട ‘തന്ത്രജ്ഞ’ന് യുഡിഎഫ് കൊടുക്കുന്ന കോടികൾ സ്വാഹ.
കുറ്റപത്രം വൈകുന്നതുകൊണ്ട് ഒരു പ്രതിയും രക്ഷപ്പെടില്ല, എസ്‌ഐടി ശരിയായ പാതയിലാണ് എന്ന് കോടതി ആവർത്തിച്ചത് മന്ത്രി എം ബി രാജേഷ് പറഞ്ഞപ്പോഴേക്കും കർണാടകത്തിൽവരെ കേട്ടു പ്രതിപക്ഷനിലവിളി. എന്നിട്ടും വാദംതുടർന്ന് കിട്ടേണ്ടതെല്ലാം വാങ്ങിക്കെട്ടിയായിരുന്നു സതീശന്റെ മടക്കം.
കനുഗോലുവിന്റെ നനഞ്ഞ പടക്കങ്ങൾ പൊട്ടില്ലെന്ന് കോൺഗ്രസിലെയും ലീഗിലെയും പല എംഎൽഎമാർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അതാകുമോ സഭയിലിരിക്കെ പ്രതിപക്ഷ നേതാവിന് കിട്ടിയ സന്ദേശം എംഎൽഎമാർക്ക് കുറിച്ച് നൽകിയപ്പോൾ അവരത് ചുരുട്ടിക്കൂട്ടി കുപ്പയിലിട്ടത്? ഏതായാലും ബജറ്റ് ചർച്ചയിൽ പങ്കെടുക്കണമെന്നും മണ്ഡലത്തിലെ കാര്യങ്ങൾ പറയണമെന്നും യുഡിഎഫ് എംഎൽഎമാർ ശക്തമായി വാദിച്ചിരുന്നു. എന്നാൽ, കനുഗോലുവിൽ അഭയംപ്രാപിച്ച പ്രതിപക്ഷനേതാവാണ് അവരെ തടഞ്ഞത് .
പ്ലക്കാർഡുകൾ പ്രതിപക്ഷ കുത്തകയല്ലല്ലോ. സോണിയ ഗാന്ധിയുടെ വീട്ടിൽ വിരുന്നെത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും കൂട്ടരുടെയും ചിത്രവും ‘ശബരിമല സ്വർണക്കൊള്ളയിലെ കട്ടവരും കൂട്ടുകച്ചവടക്കാരും എല്ലാം ഒറ്റ ഫ്രെയിമിൽ’ എന്ന അടിക്കുറിപ്പുമായിരുന്നു ഭരണപക്ഷ എംഎൽഎ മാരുടെ പ്ലക്കാർഡ്. ആ ഒറ്റ ഫ്രെയിം മതിയല്ലോ പ്രതിപക്ഷം പൊളിഞ്ഞടുങ്ങാൻ.










0 comments