ഏറ്റുമാനൂരിലെ അഭിഭാഷകയുടേയും മക്കളുടേയും ആത്മഹത്യ; ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ

ഏറ്റുമാനൂരിൽ ജീവനൊടുക്കിയ ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവര്‍
കോട്ടയം: ഏറ്റുമാനൂരിൽ അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും കസ്റ്റഡിയിൽ. ജിസ്മോൾ സണ്ണിയുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. യുവതിയും മക്കളും ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ജിസ്മോളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിൽ കുടംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ഏറ്റുമാനൂരിൽ ഹൈക്കോടതി അഭിഭാഷകയായ പാലാ മുത്തോലി സ്വദേശി അഡ്വ. ജിസ്മോൾ തോമസ് (32) മക്കൾ നേഹ മരിയ (4), നോറ ജിസ് ജിമ്മി (1) എന്നിവർ കഴിഞ്ഞ 15നാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മുൻ പഞ്ചായത്തംഗമായിരുന്നു ജിസ്മോൾ. ഭർതൃ വീട്ടിലെ മാനസിക ശാരീരിക പീഡനത്തെ തുടർന്നാണ് ജിസ്മോൾ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഭർത്താവ് ജിമ്മിയും, അമ്മയും സഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് യുവതിയുടെ കുടുംബം പറയുന്നത്. യുവതിയെ ഭർതൃവീട്ടിൽ തടഞ്ഞുവച്ചിരുന്നതായും ആരോപണമുണ്ട്. വിവാഹ ശേഷം നിരന്തരമായി യുവതി മാനസിക പീഡനം നേരിട്ടതായാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
മകളെ ജിമ്മി നേരത്തെ ഉപദ്രവിച്ചിട്ടുള്ളതായി ജിസ്മോളുടെ അച്ഛൻ പറഞ്ഞിരുന്നു. ജിസ്മോൾക്ക് ഭർതൃവീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുസംബന്ധിച്ച് വീട്ടിൽ സംസാരിച്ചിട്ടുണ്ട്. നീതിക്കായി നിയമപരമായി പോരാടുമെന്നും ജിസ്മോളുടെ കുടുംബം നേരത്തെ അറിയിച്ചിരുന്നു.










0 comments