ad
Deshabhimani

സുഗതന് അനുകൂലമായ കത്ത്; തടിയൂരി സർക്കാർ, തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ

Sugathan
വെബ് ഡെസ്ക്

Published on Aug 04, 2026, 07:03 AM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ സുഗതനെ നിലനിർത്താനുള്ള കത്ത് നൽകിയ സംഭവത്തിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് സസ്പെൻഷൻ. വകുപ്പ് മന്ത്രിയുടെ നിർദേശം മറികടന്നാണ് കത്ത് നൽകിയതെന്നാണ് സർക്കാരിന്റെ വാദം. ഉദ്യോഗസ്ഥരുടെ തലയിലിട്ട് തടിയൂരാനുള്ള ശ്രമം വകുപ്പ് മന്ത്രി കെ എം ഷാജി നേരത്തെ നടത്തിയിട്ടുണ്ട്. ‍തദ്ദേശ വകുപ്പ് നിരസിച്ച അപേക്ഷ ആഭ്യന്തരവകുപ്പ് അംഗീകരിച്ചത് ചില ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയാണെന്നായിരുന്നു ഷാജിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രിയും ഉദ്യോഗസ്ഥ തലത്തിലെ പിഴവാണെന്ന ന്യായത്തിലാണ്.


സുഗതന്‌ അവധി നൽകി കോർപറേഷൻ ഭരണം നിലനിർത്താൻ ബിജെപിയെ സഹായിച്ചത്‌ പഴയ കോ–ലീ–ബി സഖ്യം ആണെന്ന വിമർശനം രൂക്ഷമായതോടെയാണ് വകുപ്പിലെ അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് തടിതപ്പാൻ ശ്രമമാരംഭിച്ചത്.


കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതിയാണ് തിരുവനന്തപുരം നഗരസഭ കൗൺസിലർ കൂടിയായ ആർ സുഗതൻ. പ്രതിക്ക് നിയമപരമായി അർഹമല്ലാത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഫയലുകളിൽ മാറ്റം വരുത്തിയെന്നും കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പൊലീസ് സംരക്ഷണത്തോടെ പരോളിലിറങ്ങി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സുഗതന് മറുപടി നൽകുന്നതിലാണ് വീഴ്ചയുണ്ടായത്. പരോൾ ലഭിക്കില്ലെന്ന് മറുപടി നൽകുന്നതിന് പകരം അയോഗ്യത ഒഴിവാക്കാനുള്ള നിർദേശം കൂടി അണ്ടർ സെക്രട്ടറി നൽകി. കൗൺസിലിൽ അവധി നൽകി അത് വോട്ടെടുപ്പിൽ പാസായാൽ കൗൺസിലർ പദവി സംരക്ഷിക്കാം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.


സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി കൗൺസിൽ യോഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തിന് എതിരെ ഈ കത്താണ് മേയർ വി വി രാജേഷ് പ്രയോഗിച്ചത്. സുഗതനെ അയോഗ്യനാക്കുന്ന വിഷയത്തിൽ ഇതിന് മുമ്പ് തന്നെ കൗൺസിൽ യോഗങ്ങളിൽ സംഘർഷങ്ങളും കയ്യാങ്കളിയും അരങ്ങേറിയിരുന്നു. ഈ കത്ത് പരിശോധിക്കാതെ പകർത്തി നൽകിയതിന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home