print edition വിദ്യാർഥികൾക്ക് വിലങ്ങ്; പൊലീസ് നടപടിയെ തള്ളി ഡിജിപി

തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിച്ച ആർഎസ്‌എസ് അജൻഡയ്ക്കെതിരെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ കൈവിലങ്ങണിയിച്ച പൊലീസ് നടപടിയെ തള്ളി സംസ്ഥാന പൊലീസ് മേധാവി. ഇക്കാര്യം പരിശോധിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ സിറ്റി പൊലീസ് വെട്ടിലായി. എല്ലാ ചട്ടവും മാർഗനിർദേശങ്ങളും ലംഘിച്ചാണ് എസ്‌എഫ്‌ഐ നേതാക്കൾ അടക്കമുള്ളവരെ കഴിഞ്ഞദിവസം പൊലീസ് വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
കൈവിലങ്ങണിയിക്കുന്നതിന് നിലവിൽ ചട്ടമുണ്ടെന്നും അത് ജില്ലാ പൊലീസ് മേധാവിമാരെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്ത് സംഭവിച്ചത് അന്വേഷിക്കും. തെറ്റ് കണ്ടെത്തിയാൽ നടപടിയെടുക്കും. അതേസമയം, തലസ്ഥാനത്തെ പൊലീസിന്റെ വിദ്യാർഥിവേട്ടയെക്കുറിച്ച് പ്രതികരിച്ചില്ല. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ സാഹചര്യങ്ങളിൽ വിലങ്ങണിയിക്കാമെന്ന് വിശദമാക്കി ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കുലർ അയച്ചിട്ടുണ്ട്.
ഇത് എല്ലാ എസ്‌എച്ച്‌ഒമാർക്കും ജില്ലാ പൊലീസ് മേധാവിമാർ അയച്ചിട്ടുമുണ്ട്. എന്നിട്ടും നിരായുധരായ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എസ് കെ ആദർശ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് അംഗം മനേഷ് എന്നിവരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുന്നിൽ വിലങ്ങുവച്ചാണ് എത്തിച്ചത്.
ആർഎസ്‌എസ് അജൻഡയ്ക്കെതിരായ സമരം നയിച്ചതിനാണ് പൊലീസ് ഇത്തരത്തിൽ ഇടപെട്ടത്. യുഡിഎഫ് സർക്കാരിന്റെ എല്ലാ നയങ്ങളും ആർഎസ്‌എസ് ഡീലിന്റെ ഭാഗമാണ്. അതിനാൽ അത്തരം നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിനെ പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കുകയാണ് സർക്കാർ.










0 comments