കാമുകനെ തേടി തിരുവനന്തപുരത്തെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഠിനംകുളം സ്വദേശിയായ യുവാവിനെ തിരഞ്ഞ് തലസ്ഥാന നഗരത്തിലെത്തിയ ശ്രീലങ്കൻ സ്വദേശിനിയായ യുവതി അമിത അളവിൽ പാരസിറ്റമോൾ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗുരുതരാവസ്ഥയിലായ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, അന്നുതന്നെ ഇവർ ആശുപത്രിയിൽ നിന്ന് ഒളിച്ചോടി.
ഒരു മാസം മുമ്പാണ് യുവതി തിരുവനന്തപുരത്ത് എത്തിയതും കഠിനംകുളത്തുള്ള യുവാവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചതും. തുടർന്ന് നഗരത്തിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ചയാണ് ഇവർ ഹോട്ടൽ മുറിയിൽ വെച്ച് വലിയ അളവിൽ പാരസിറ്റമോൾ ഗുളികകൾ കഴിച്ചത്. അബോധാവസ്ഥയിലായ യുവതിയെ ഹോട്ടൽ ജീവനക്കാരാണ് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും പൊലീസിൽ വിവരമറിയിച്ചതും.
യുവതിയും കഠിനംകുളം സ്വദേശിയും അബുദാബിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് പ്രണയത്തിലായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ അന്വേഷിച്ച് യുവതി ഇതിന് മുമ്പ് രണ്ട് തവണ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ യുവാവും കുടുംബവും ചേർന്നാണ് പിന്നീട് യുവതിയെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാൻ സൗകര്യമൊരുക്കിയത്. പിന്നീട് താൻ കൂടെവരാമെന്ന് യുവാവ് ഇവർക്ക് ഉറപ്പ് നൽകിയിരുന്നതായും പോലീസ് പറയുന്നു.
എന്നാൽ നാട്ടിലെത്തിയ ശേഷം യുവതി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിട്ടും യുവാവ് പ്രതികരിക്കുകയോ ഫോൺ എടുക്കുകയോ ചെയ്തില്ല. തുടർന്നാണ് യുവാവിനെ കണ്ടെത്താനായി ഇവർ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തിയത്.










0 comments