കണ്ണീരണിഞ്ഞ് നാട്: ശ്രീനന്ദയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം ഇന്ന്

പാലക്കാട്: ആ കൊച്ചു മിടുക്കിയുടെ കളിചിരികൾ ഇനി കടമ്പഴിപ്പുറത്തിന്റെ മണ്ണിൽ ഓർമ്മമാത്രം. കാത്തിരുന്ന ബന്ധുക്കളുടേയും നാട്ടുകാരുടേയും ഇടയിലേക്ക്, കടമ്പഴിപ്പുറത്തിന്റെ മണ്ണിലേക്ക് ചേതനയറ്റ് അവളെത്തി. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയാണ് ജന്മനാട്ടിലെത്തിച്ചത്. ഇന്നലെ ചിക്കമംഗളൂരുവിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചത്.
ഓരോ നിമിഷവും പ്രതീക്ഷയോടെ കാത്തിരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിലേക്ക് ചേതനയറ്റ ശരീരമായി അവൾ എത്തിയപ്പോൾ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ആ ദുരന്തവാർത്ത കടമ്പഴിപ്പുറത്തെ തേടിയെത്തിയത്. പ്രതീക്ഷയുടെ എല്ലാ നാളങ്ങളും കെടുത്തുന്നതായിരുന്നു ആ മടക്കം.
പൊതുദർശനം നടക്കുന്ന കടമ്പഴിപ്പുറത്തെ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമാണ്. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയ സഹപാഠികളും നാട്ടുകാരും വിങ്ങലായി. നാട്ടുവഴികളിലൂടെ ഓടിനടന്നിരുന്ന മിടുക്കി ഇനിയില്ലെന്ന് വിശ്വസിക്കാൻ അധ്യാപകർക്കും നാട്ടുകാർക്കും ഇപ്പോഴും സാധിച്ചിട്ടില്ല. പൊതുദർശനത്തിന് ശേഷം ശ്രീനന്ദയുടെ സംസ്കാരം ഇന്ന് നടക്കും.
കടമ്പഴിപ്പുറത്തെ വീട്ടിൽ ശ്രീനന്ദയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ
ഏപ്രിൽ നാലിനാണ് കടമ്പഴിപ്പുറത്തുനിന്ന് കർണാടകത്തിലേക്ക് അച്ഛനും അമ്മയുമുൾപ്പെടെയുള്ള 40 പേരോടൊപ്പം ശ്രീനന്ദ വിനോദയാത്രപോയത്. ഏഴിന് ഹംപി സന്ദർശിച്ചശേഷം വൈകിട്ട് മാണിക്യധാരയിലെത്തി.
ചൊവ്വാഴ്ച വൈകിട്ട് 5:20നും 5:30നും ഇടയിലുള്ള ആ പത്തു മിനിറ്റിലാണ് ഒരു നാടിന്റെയാകെ പ്രതീക്ഷയായ ആ പെൺകുട്ടിയെ കാണാതായത്. കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്ത് മലമുകളിലേക്ക് കയറിയ ശ്രീനന്ദ, തിരിച്ചിറങ്ങുന്നതിനിടെ എവിടെയോ വെച്ച് അപ്രത്യക്ഷയാവുകയായിരുന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദുരന്തനിവാരണ സേനയും പൊലീസും വനംവകുപ്പും ഉൾപ്പെട്ട സംഘം മൃതദേഹം പുറത്തെത്തിച്ചു. ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മരണം വീഴ്ച മൂലമുണ്ടായതാണെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.










0 comments