ശ്രീലേഖയുടേത് രാഷ്ട്രീയ അടിമത്തം; നടത്തുന്നത് അപഹാസ്യമായ പ്രസ്താവനകൾ: പി കെ ശ്രീമതി

പി കെ ശ്രീമതി
പയ്യന്നൂർ: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നുമുള്ള മുൻ ഡിജിപിയും വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയുടെ പ്രസ്താവന രാഷ്ട്രീയ അടിമത്തത്തിന്റെ ഭാഗമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പറഞ്ഞു.
സർവീസിലിരിക്കുമ്പോൾ മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും പ്രശംസിച്ചയാളാണ് ശ്രീലേഖ. വിരമിച്ച് ബിജെപിയിൽ ചേർന്നപ്പോഴാണ് ലൗ ജിഹാദും സ്ത്രീ സുരക്ഷയില്ലായ്മയും മറ്റും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ ആദ്യ വനിതാ ഡിജിപി സർവീസിലിരുന്ന കാലത്ത് ഒന്നും ചെയ്തിരുന്നില്ല എന്നാണോ കരുതേണ്ടത്.
ഓരോ വ്യക്തിയും കാത്തുസൂക്ഷിക്കേണ്ട ചില നിലപാടുകളുണ്ട്. അത് ശ്രീലേഖക്ക് ഇല്ലാതെ പോയി. സ്ത്രീ പക്ഷത്തുനിന്നാണ് ഇടതുപക്ഷ സർക്കാർ പല നിയമങ്ങളും നടപ്പാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ സ്തീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ പരാതിക്കാർ ശിക്ഷിക്കപ്പെടുന്പോൾ ഇരകളെ ചേർത്തുനിർത്തുന്ന സർക്കാരാണ് ഇവിടെയുള്ളത്.
ആർ ശ്രീലേഖയ്ക്ക് സ്ഥാനാർഥിയാകാൻപോലും യോഗ്യതയില്ല. അങ്ങേയറ്റം അപഹാസ്യമായ പ്രസ്താവനകളാണ് ഇവർ നടത്തുന്നത്. പ്രസ്താവന പിൻവലിക്കാനും പൊതുജനത്തിനോട് മാപ്പുപറയാനും അവർ തയ്യാറാകണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.










0 comments