പുരുഷൻമാർക്കും കാൻസർ സ്‌ക്രീനിങ് സംവിധാനം

'ആരോഗ്യം ആനന്ദം- അകറ്റാം അർബുദം' : കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക കാൻസർ സ്‌ക്രീനിങ് ക്ലിനിക്

cancer screening
വെബ് ഡെസ്ക്

Published on May 13, 2025, 05:13 PM | 2 min read

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക കാൻസർ സ്‌ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കാൻസർ പ്രതിരോധത്തിനും ബോധവൽക്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അർബുദം' ജനകീയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷൻമാർക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാൽ ആരംഭത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാൻസർ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാൻസർ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്.


ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ക്യാമ്പയിനിലൂടെ 15.5 ലക്ഷത്തോളം പേർക്ക് സ്‌ക്രീനിങ് നടത്തി. ഇവരിൽ ആവശ്യമായവർക്ക് തുടർ പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ നിർദേശം നൽകി. ഈ ക്യാമ്പയിനിലൂടെ നിലവിൽ 242 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കും. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിങ് നടത്തുന്നുണ്ട്. പുരുഷൻമാരിൽ വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരൾ എന്നിവയെ ബാധിക്കുന്ന കാൻസറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങൾ പുരുഷന്മാരിലെ കാൻസർ സാധ്യത വർധിപ്പിക്കുന്നു.


പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം വായ, ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാൻസറിന് പ്രധാന കാരണമാണ്. അതുപോലെ മദ്യപാനം, കരൾ, അന്നനാളം, വായ എന്നിവിടങ്ങളിലെ കാൻസറിന് സാധ്യത കൂട്ടുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്. ശരീരത്തിൽ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ അവഗണിക്കരുത്. അമിതമായി ഭാരം കുറയുക, വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസം, ശരീരത്തിലെ മുഴകൾ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.


ചില കാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. അതിനാൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. അതിനാൽ എല്ലാവരും സ്‌ക്രീനിങ് സൗകര്യമുള്ള തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിങ്ങിൽ പങ്കെടുക്കേണ്ടതാണ്. സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകൾ എന്നിവരും സഹകരിക്കുന്നുണ്ട്. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home