3 ജില്ലയിൽ ഇന്ന് ശക്തമായ മഴ
കാലവർഷം ആൻഡമാനിലേക്ക് ; രണ്ടാഴ്‌ചയ്ക്കുള്ളിൽ കേരളത്തിൽ

തിരുവനന്തപുരം
തെക്ക് പടിഞ്ഞാറൻ കാലവർഷം ചൊവ്വാഴ്ചയോടെ ആൻഡമാൻ തീരം തൊടും. രണ്ടു ദിവസമായി ദ്വീപുകളിൽ വ്യപകമായി മഴയാണ്. തിങ്കളാഴ്‌ച ചിലയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചു. ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്‌ച രാവിലെയോടെ കാലവർഷം എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ ഒരാഴ്‌ച നേരത്തെയാണ് ഇത്.
ആൻഡമാനിൽ എത്തിയശേഷം രണ്ടാഴ്‌ചയ്ക്കുള്ളിലാണ് കാലവർഷക്കാറ്റ് കേരളത്തിലെത്തുക. ബംഗാൾ ഉൾക്കടലിൽ ഇതിനിടെ രൂപപ്പെടാവുന്ന ന്യൂനമർദവും മറ്റ് പ്രതികൂലഘടകങ്ങളും കാലവർഷത്തിന്റെ വരവിനെ സ്വാധീനിക്കാറുണ്ട്. ദക്ഷിണാർഥ ഗോളത്തിൽനിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങി ഭൂമധ്യരേഖകടന്ന് കിഴക്കോട്ട് വീശുന്ന കാറ്റും കേരളതീരത്തേക്ക് എത്തണം. 27 ഓടെ കാലവർഷം കേരളത്തിലെത്തുമെന്നാണ് നിഗമനം. ഇത് അഞ്ചു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാം.
രാജ്യത്ത് സാധാരണയിൽ കൂടുതൽ മഴ ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മൺസൂണിൽ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം ഇടവപ്പാതിക്കാലത്ത് കേരളത്തിൽ 1748.1 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ്.
3 ജില്ലയിൽ ഇന്ന് ശക്തമായ മഴ
ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യത.
ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.









0 comments