കൊച്ചിയിൽ നടന്നത് തൊഴിൽപീഡനമല്ലെന്ന് ജീവനക്കാരിൽ ചിലർ

കൊച്ചി: സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളെ കഴുത്തിൽ ബെൽറ്റിട്ട്, മുട്ടിലിഴയിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സ്ഥാപനത്തിലെ ചില ജീവനക്കാർ. തൊഴിലിടത്തിലുണ്ടായത് പീഡനമല്ലെന്ന് ജീവനക്കാരിൽ ചിലർ പറഞ്ഞു. സ്ഥാപനത്തിൽ നിന്നും പുറത്താക്കിയ മാനേജർ ചിത്രീകരിച്ച ദൃശ്യം ആണ് പുറത്തുവന്നതെന്നും ഇവർ ശനിയാഴ്‌ച രാത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ടാർഗറ്റ് കൈവരിക്കാത്തിന് തൊഴിലാളികൾക്ക് അതിക്രൂര പീഡനമാണ് നേരിട്ടത്. പെരുമ്പാവൂർ അറയ്‌ക്കപ്പടിയിലെ കെൽട്രോ സ്ഥാപനത്തിലെ തൊഴിലാളികളാണ് പീഡനത്തിന് ഇരയായത്. വസ്ത്രങ്ങൾ അഴിപ്പിച്ച് നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പീഡനത്തിനിരയായ തൊഴിലാളികൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. സ്ഥാപന ഉടമ വയനാട് സ്വദേശി ഹുബൈലിനെതിരെ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്ഥാപന ഉടമയുടെ നിർദ്ദേശപ്രകാരം ടാർഗറ്റ് തികച്ചവരാണ് പീഡനത്തിന് നേതൃത്വം നൽകിയത്. വീടുകളിൽ ഉൽപ്പന്നങ്ങളുമായി വിൽപ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ടാർഗറ്റ് തികയ്‌ക്കാതിരുന്നവരെ വായിൽ ഉപ്പ് നിറയ്‌ക്കുക, ലൈംഗികമായി ഉപദ്രവിക്കുക, പട്ടിണിക്കിടുക തുടങ്ങിയ ശിക്ഷാ മുറകൾക്കാണ് വിധേയരാക്കിയിരുന്നത്. സംഭവത്തിൽ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വി അഖിൽ ആന്റണി, പി വി മനാഫ്, എ ആർ യൂസഫലി, ജെ ജിനീഷ്, വി എം ആസിഫ് എന്നിവരാണ് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയത്.
കെൽട്രോയുടെ ആസ്ഥാനമായ പാലാരിവട്ടം ജനാതാ റോഡിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്‌സിന്റെ ഓഫീസിലേക്ക് വെള്ളി വൈകിട്ട് സിഐടിയുവും ഡിവൈഎഫ്‌ഐയും മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന കമ്മറ്റി അംഗം കെ വി മനോജ്, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ എന്നിവർ മാർച്ചിൽ പങ്കെടുത്തു.
സ്ഥാപന ഉടമ ബലാത്സംഗ കേസിലും പ്രതി
മുമ്പും ഈ സ്ഥാപനത്തിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ സമാനമായ ചൂഷണങ്ങൾ നേരിട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അന്ന് സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈൽ പെരുമ്പാവൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബലാത്സംഗ കേസിലെ പ്രതികൂടിയാണ് ഇയാൾ.








0 comments