"ശോഭയ്ക്ക് തീവ്രവാദബന്ധം; രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തിൽ ബിജെപിക്കും പങ്ക്": ഗുരുതര ആരോപണം

ശോഭാ സുരേന്ദ്രന്‍, ബിന്ദു വിനയകുമാർ
ആലപ്പുഴ: പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി ബിജെപി സസ്പെൻഡ് ചെയ്ത വനിതാ നേതാവ് ബിന്ദു വിനയകുമാർ. ശോഭയ്ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ബിന്ദു ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ മണ്ഡലത്തിലും ശോഭ വോട്ടിന് പണം നൽകി. ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെയും ശോഭയ്ക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫറുടെയും മരണത്തിൽ അന്വേഷണം വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ശോഭാ സുരേന്ദ്രന് തീവ്രവാദബന്ധമുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് മാതൃഭൂമി പത്രത്തിൽ ശോഭ സ്വന്തമായി ഒരു പരസ്യം നൽകിയിരുന്നു. അതിനുള്ള പണം എവിടെനിന്ന് വന്നു എന്ന് അന്വേഷിച്ചാൽ തീവ്രവാദബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാമെന്നും ബിന്ദു പറഞ്ഞു.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന രഞ്‌ജിത്ത് ശ്രീനിവാസന്റെ മരണത്തിലും ബിജെപി നേതൃത്വത്തിന് പങ്കുണ്ട്. രഞ്ജിത്തിനെ പാർടിയിൽ ഒതുക്കാൻ ശ്രമിച്ചത് തന്നോട് പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെടുന്നദിവസം എല്ലാ നേതാക്കളും ഹോട്ടലുകളിൽ സുരക്ഷിതമായി താമസിച്ചു. രജ്ഞിത്തിനെ മാത്രം നേതാക്കൾ വിളിച്ചില്ല. കൊല്ലപ്പെട്ടശേഷം വീട്ടിൽ ചെന്നപ്പോൾ രഞ്ജിത്തിന്റെ ഭാര്യ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ശോഭാ സുരേന്ദ്രന്റെ ഫോട്ടോഗ്രാഫറായിരുന്ന ജസ്റ്റിൻ എന്നയാളുടെ മരണത്തിലും ദുരൂഹതയുണ്ട്. ശോഭയുടെ ഉറ്റതോഴനായിരുന്നു ജസ്റ്റിൻ. പിന്നീട് അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചാൽ അറിയാമെന്നും ബിന്ദു പറഞ്ഞു.
ആലപ്പുഴയിലും ശോഭ പണം തിരിമറി നടത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വോട്ട് കിട്ടാൻ പലർക്കും പണം കൊടുത്തു. പാലക്കാട്ട് മത്സരിച്ചപ്പോഴും ഇതേ സ്വഭാവമാണ് ശോഭ കാണിച്ചത്.
ബിജെപിയിലെ ഗുണ്ടാനേതാവാണ് ശോഭ. സംസ്ഥാന നേതൃത്വത്തിന് ശോഭയെ പേടിയാണ്. തന്റെ പരാതികളിൽ പാർടി അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ബിന്ദു പറഞ്ഞു.
ശോഭ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെയാണ് ബിന്ദുവിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തത്.










0 comments