നാല് മാസങ്ങളിലായി പെരിന്തൽമണ്ണയിൽ നിന്നും പിടികൂടിയത് നൂറോളം പാമ്പുകളെ

പെരിന്തൽമണ്ണ: കഴിഞ്ഞ നാല് മാസങ്ങളിലായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും നിന്നുമായി ട്രോമാകെയർ വാളൻ്റിയർമാർ നൂറോളം പാമ്പുകളെ പിടികൂടി. ചൂട് കൂടിയതോടെയാണ് പാമ്പുകൾ മാളം വിട്ട് ജനവാസ മേഖലകളിലെത്തുകയാണെന്ന്
വനംവകുപ്പിൻ്റെ 'സർപ്പ' വാളൻ്റിയർ ടീമിൻ്റെ ഭാഗമായ ട്രോമാകെയർ പ്രവർത്തകർ പറയുന്നു. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങി കൊടിയ വിഷുള്ള പാമ്പുകളും, വിഷമില്ലാത്ത പെരുമ്പാമ്പ് . ചേര, നീർക്കോലി തുടങ്ങിയവും ട്രോമ കെയർ പിടി കൂടിയവയിൽപ്പെടും. വീടുകളിലും പരിസരങ്ങളിലും പാമ്പുകളുടെ സാനിധ്യം വർധിച്ചതോടെ ദിവസേന നിരവധി കോളുകളാന്ന് ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലെ വൊളൻ്റിയർമാർക്ക് വരുന്നത്.
ചൂട് കൂടിയ സാഹചര്യത്തിൽ ഈർപ്പമുള്ള സ്ഥലങ്ങൾ തേടി എത്തുകയാണ് ഇവ. വിറക് പുര, ചെടിച്ചട്ടികൾ, അലക്ഷ്യമായി കൂട്ടിയിട്ട മാലിന്യങ്ങൾ എന്നിവിടങ്ങളിലാണ് ഇവ ചൂടിൽ നിന്ന് രക്ഷപ്പെടാൻ തങ്ങുന്നത്. ഇത്തരം സ്ഥലങ്ങളിൽ നിന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പാമ്പുകളെ കൂടുതലായി പിടികൂടിയതെന്ന് ട്രോമ കെയർ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസം മണ്ണാർമല സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന ആസ്ബറ്റോസിന്റെ ഇടയിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെ ത്തിയ കേരള വനം വകുപ്പ് സർപ്പ വൊളൻ്റിയറും ട്രോമാ കെയർ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, നിസാം മാനത്തുമംഗലം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. സർപ്പ വൊളൻ്റിയർമാരായ ഫവാസ് മങ്കട, ഹുസ്സൻ കക്കൂത്ത്, വാഹിദ അബു എന്നിവരാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പാമ്പിനെ പിടിക്കുന്ന ദൗത്യം ഏറ്റെടുക്കുന്നത്.









0 comments