സ്മാർട്ട് മീറ്റർ രണ്ടാംഘട്ടം
print edition 50 ലക്ഷം സ്മാർട്ട് മീറ്റർകൂടി; ടെൻഡറിൽ 11 കമ്പനി

സ്മാർട്ട് മീറ്റർ

സ്വാതി സുജാത
Published on May 16, 2026, 12:00 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് 50 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന രണ്ടാംഘട്ട പദ്ധതി നടപ്പാക്കാനായുള്ള ടെൻഡർ നടപടി അവസാനഘട്ടത്തിലേക്ക്. ടെൻഡറിൽ 11 പ്രധാന കമ്പനികളാണ് പങ്കെടുത്തത്. കമ്പനികൾ സമർപ്പിച്ച രേഖകളുടെ സാങ്കേതിക പരിശോധന നടക്കുകയാണ്. കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് ഇൗ വർഷം ജൂലൈയോടെ കരാർ നൽകാനാണ് ലക്ഷ്യം. 3260 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ വരുന്ന രണ്ടുവർഷത്തിനുള്ളിൽ 35 ലക്ഷം ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ലഭ്യമാക്കും.
അടുത്ത വർഷംമുതൽ നൽകുന്ന പുതിയ കണക്ഷനുകൾക്കെല്ലാം സ്മാർട്ട് മീറ്റർ നിർബന്ധമാക്കും.
പദ്ധതിയുടെ ഭാഗമായുള്ള ഡാറ്റാ ശേഖരണത്തിന് മറ്റ് സംസ്ഥാനങ്ങളിൽ കരാറുകാരന് പൂർണ നിയന്ത്രണമുള്ള ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ കേരളത്തിൽ കെഎസ്ഇബിയുടെ പൂർണ നിയന്ത്രണത്തിലുള്ള "യൂട്ടിലിറ്റി മാനേജ്ഡ് ക്ലൗഡ്' സംവിധാനം ഉപയോഗിക്കാനും തീരുമാനമായി. വൻതോതിലുള്ള ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സി-ഡാക് ശുപാർശ ചെയ്തതാണ് ഈ മാതൃക. ഓരോ മാസവും സ്ഥാപിക്കുന്ന മീറ്ററുകളുടെ എണ്ണത്തിനനുസരിച്ചുമാത്രം ക്ലൗഡ് സേവനത്തിന് പണം നൽകിയാൽ മതിയാകും. ഇത് വലിയ പ്രാരംഭ നിക്ഷേപം ഒഴിവാക്കാൻ സഹായിക്കും.
ഭാവിയിൽ സ്മാർട്ട് ഗ്രിഡ്, നിർമിതബുദ്ധി അധിഷ്ഠിത അനലിറ്റിക്സ്, ആധുനിക കസ്റ്റമർ കെയർ സംവിധാനങ്ങൾ എന്നിവ നടപ്പാക്കാൻ ക്ലൗഡ് സൗകര്യങ്ങൾ അത്യാവശ്യമാണ്. ഓരോ അഞ്ച്– ആറ് വർഷം കൂടുമ്പോഴുള്ള ഹാർഡ്‌വേർ നവീകരണത്തിനുള്ള അധിക ചെലവും ഒഴിവാക്കാം. കെ- സ്മാർട്ട്, കൊച്ചി മെട്രോ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന പദ്ധതികൾ ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് വൈദ്യുതി ബോർഡും ഈ പാത സ്വീകരിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടം മൂന്നുലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.










0 comments