വ്യക്തിഹത്യയുടെ അങ്ങേയറ്റം; പരാമർശം ഞെട്ടിച്ചു; ലീഗ് നേതാവിനെതിരെ നിയമനടപടിയെന്ന് യു പ്രതിഭ

യു പ്രതിഭ
കായംകുളം: തനിക്കെതിരായി യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ. വാക്ചാതുര്യംകൊണ്ടും ശരീരഅഴക് കൊണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന മുസ്ലീം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയുടെ പരാമർശം സ്ത്രീസമൂഹത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിഭ പറഞ്ഞു. വ്യക്തിഹത്യയുടെ അങ്ങേയറ്റമാണ് ഇത്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും പ്രതിഭ മാധ്യമങ്ങളോട് പറഞ്ഞു.
അങ്ങേയറ്റം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണ് ലീഗ് നേതാവിന്റെ പരാമർശനം. ഒരു സ്ത്രീയെക്കുറിച്ചും ഇതുപോലെ സംസാരിക്കരുത്. തന്നെ വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് ശ്രമം. തെരഞ്ഞെടുപ്പിൽ ശരീരമല്ല, മനസ്സാണ് ജനം നോക്കുന്നത്. സ്ത്രീയെന്ന് പറയുമ്പോൾ ശരീരം മാത്രമായി കാണുന്ന മനോഭാവമാണ് പ്രകടമായത്. മണ്ഡലത്തിൽ നടത്തിയ വികസനം പറഞ്ഞുകൊണ്ടാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രതിഭ പറഞ്ഞു.
കായംകുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു യുഡിഎഫ് മണ്ഡലം കൺവീനർ കൂടിയായ ഇർഷാദിന്റെ അധിക്ഷേപ പരാമർശം.










0 comments