സഞ്ചി നിറയില്ല, പച്ചക്കറിക്ക് തീ വില: വിപണി നിയന്ത്രണം പൊളിഞ്ഞു

തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണക്കാരന്റെ കൈപൊള്ളിച്ച് പച്ചക്കറി വില. സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ സഞ്ചി നിറയാതെ കീശ കാലിയാവുകയാണ്. ബീൻസ്, പച്ച മാങ്ങ, രസകദളി, ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്ക്ക് വൻ വർധനയാണ്. 90 രൂപയായിരുന്ന ബീൻസിനിപ്പോൾ 145 ആണുവില. 60 രൂപയുണ്ടായിരുന്ന പച്ച മാങ്ങയ്ക്ക് 170 രൂപയും 80 രൂപ ഉണ്ടായിരുന്ന ഇഞ്ചിക്ക് 210 രൂപയുമാണ് വില. രസകദളി വില 60 രൂപയിൽ നിന്ന് 120 രൂപയായും ചെറുനാരങ്ങ വില 70 രൂപയിൽ നിന്ന് 210 രൂപയായും കുതിച്ചുയർന്നു.
വിപണി കൈയടക്കി വിലക്കയറ്റം കുതിക്കുമ്പോഴും ഇടപെടാതെ സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്. ഓണത്തിന് ഒരു മാസം മുമ്പ് തുടങ്ങിയ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ യുഡിഎഫ് സർക്കാർ സമ്പൂർണ പരാജയമായി. ഓണമടുക്കുമ്പോൾ പച്ചക്കറികൾക്ക് വില വർധിക്കാറുണ്ടെങ്കിലും ഇക്കൊല്ലം ദിവസങ്ങൾക്കിടെയാണ് വില കുത്തനെ ഉയർന്നത്.
മുൻകാലങ്ങളിൽ സർക്കാർ വിൽപ്പനശാലകളിലൂടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ എത്തിച്ചാണ് വിലക്കയറ്റം നിയന്ത്രിച്ചിരുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ വിപണിയിൽ ഇടപെടാത്തതിൽ പ്രതിഷേധം വ്യാപകമാണ്.










0 comments