print edition പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാസംവിധാനം ; സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്കില്‍ പ്രോസസിങ് തുടങ്ങി

തിരുവനന്തപുരം
സംസ്ഥാനത്താദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ ത്വക്ക് ബാങ്ക് പ്രവർത്തനം ആരംഭിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ ത്വക്ക് ദാനംചെയ്യാൻ ബന്ധുക്കള്‍ സമ്മതിച്ചതോടെയാണിത്. ഹൃദയവും വൃക്കയും ഉൾപ്പെടെ ഷിബുവിന്റെ ഏഴ് അവയവങ്ങൾ ദാനം ചെയ്തിരുന്നു.
പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ത്വക്ക് സൂക്ഷിക്കുന്നത്.
മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിങ്ങിനുശേഷം അത്യാവശ്യമുള്ള രോഗികളിൽ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ത്വക്ക് വച്ചുപിടിപ്പിക്കും. അപകടത്തിലും പൊള്ളലേറ്റും ചര്‍മം നഷ്ടപ്പെട്ടവര്‍ക്ക് ഇത് സഹായകമാകും. അണുബാധ, വേദന, ധാതുലവണ നഷ്ടം എന്നിവ ഇതുമൂലം കുറയ്‌ക്കാനാകും.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിൽ ബേണ്‍സ് യൂണിറ്റും മെഡിക്കൽ കോളേജിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ബേണ്‍സ് ഐസിയുവിനോട് ചേർന്നാണ് ത്വക്ക് ബാങ്കുള്ളത്. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ബേണ്‍സ് ഐസിയുവിൽ നല്‍കുന്നത്.
ത്വക്ക് ദാനം ചെയ്യാം
അവയവദാനത്തില്‍ പലരും ദാനത്തിന് മടിച്ചതാണ് ത്വക്ക് ബാങ്കിന്റെ പ്രവർത്തനം സജീവമാക്കുന്നതിന് കാലതാമസം വരുത്തിയത്. മൃതദേഹത്തിന് വൈരൂപ്യം ഉണ്ടാക്കാതെയാണ് ചര്‍മം എടുക്കുന്നത്. ഷിബുവിന്റെ ബന്ധുക്കള്‍ തീവ്രദു:ഖത്തിലും എടുത്ത തീരുമാനമാണ് ഇതിൽ നിര്‍ണായകമായത്. ഒരാളിൽ നിന്നെടുക്കുന്ന ത്വക്ക് ഒന്നോ അതിലധികമോ പേർക്ക് വച്ചുപിടിപ്പിക്കാനാകും.










0 comments