print edition റബർതോട്ടങ്ങൾക്ക് കുടുംബശ്രീ കരുതൽ: ഇത് മേലുകാവ് മോഡൽ

തിരുവനന്തപുരം: റബർകൃഷി മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിച്ച് വരുമാനം ഉറപ്പാക്കാൻ കുടുംബശ്രീ. റബർ തോട്ടങ്ങളുടെ സമഗ്ര പരിപാലനം കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുത്ത് ഗ്രാമീണമേഖലയിലെ സ്ത്രീകൾക്ക് തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. തോട്ടം ഉടമകളിൽനിന്ന് ആവശ്യമനുസരിച്ച് പരിപാലന ചുമതല ഏറ്റെടുത്ത് നടീൽ, പരിപാലനം, ടാപ്പിങ്, സംസ്‌കരണം, വിപണനം എന്നിവ നടത്തും.
ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം തോട്ടം ഉടമകൾക്ക് വർഷംതോറും നൽകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിൽ കേരള റബർ ലിമിറ്റഡുമായി ചേർന്ന് നടപ്പാക്കി വിജയിച്ച പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കും.
ഇതിന് കുടുംബശ്രീ റബർ കാർഷിക കർമസേന നേതൃത്വം നൽകും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ സിഡിഎസുകളിലാണ് ആദ്യഘട്ടം ആരംഭിക്കുക. സിഡിഎസുകളെ റബർ തോട്ടങ്ങളുടെ വാണിജ്യ- പ്രൊഫഷണൽ നടത്തിപ്പിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വനിതകൾക്ക് ശാസ്ത്രീയ പരിശീലനം നൽകും.
കേരള റബർ ലിമിറ്റഡ് സാങ്കേതിക– -സാമ്പത്തിക സഹായങ്ങളും കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കും. റബർ ബോർഡ്, റബർ ഉൽപ്പാദക സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ അംഗങ്ങളെയാണ് തോട്ടങ്ങളിൽ വിന്യസിക്കുക. ഡ്രോൺ പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾക്ക് കാപ്പി, ഏലം കൃഷിയിടങ്ങളിൽ വളപ്രയോഗം നടത്താനും അവസരമൊരുക്കും.










0 comments