ലോറികളിൽനിന്ന് ഡീസൽ മോഷണം
സഹോദരൻമാരടക്കം മൂന്നുപേർ അറസ്റ്റിൽ

ചിറ്റാർ
ചിറ്റാറിൽ ലോറികളിൽനിന്ന് 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അസം ബിന്യാചര സ്വദേശി നജറുൽ ഹഖ് (38), ചിറ്റാർ സ്വദേശി പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ (39), ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് പിടിയിലായത്. അസം സ്വദേശിയായ മറ്റൊരാൾക്കായി പൊലീസ് തെരച്ചിലിലാണ്. ക്രഷറുകൾക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്നാണ് സംഘം ഡീസൽ മോഷ്‌ടിച്ച് വിൽക്കാൻ ശ്രമിച്ചത്.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നതും നിർമാണ കമ്പനി വേദ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ടോറസ് ലോറികളിൽ നിന്നാണ് ഇവർ ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. അസം സ്വദേശികളായ രണ്ടുപേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ സഹോദരങ്ങൾ ഡീസൽ മോഷ്ടിക്കാൻ പദ്ധതിയിടുകയായിരുന്നു.
തിങ്കൾ രാത്രി ഒന്നോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിറ്റാർ പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘത്തിനുമുന്നിൽ കുടുങ്ങുകയായിരുന്നു. ഉടൻ പട്രോളിങ് സംഘം പ്രതികളെയും തൊണ്ടിമുതലായ ഡീസലും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. വേദ കമ്പനിയുടെ സൂപ്പർവൈസറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.










0 comments