തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പ് വീണ്ടും ലംഘിച്ചു ; 2002ലെ പട്ടികയിലുള്ളവർക്കും ഹിയറിങ് നോട്ടീസ്
print edition എസ്‌ഐആറിൽ ഇനിയെന്ത്

തിരുവനന്തപുരം
സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) ഹിയറിങ് ഘട്ടത്തിലാണ്. കരട് പട്ടികയിൽ ഉൾപ്പെട്ട 2.54 കോടി പേർക്ക് മാത്രമാണിത് ബാധകമാകുന്നത്. 2002ലെ എസ്‌ഐആർ പട്ടികയിൽ ഉൾപ്പെടാത്തവർക്കും 2002ലെ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്തവർക്കുമാണ് ഹിയറിങ്ങിനായി നോട്ടീസ് അയക്കുന്നത്. അതിസങ്കീർണമായ പ്രക്രിയയെകുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞിട്ടില്ല. സാങ്കേതികപ്രശ്നവും വ്യാപകമായതിനാൽ കരട് പട്ടികയിലുള്ള ആർക്കും നോട്ടീസ് വരാമെന്ന സാഹചര്യമാണുള്ളത്.
നോട്ടീസുണ്ടോ എന്ന് അറിയാൻ ബിഎൽഒയുമായി ബന്ധപ്പെടണം. കരട് പട്ടികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ 22വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷ നൽകാം.
നോട്ടീസ്, ഹിയറിങ് ഘട്ടം: ഫെബ്രുവരി 14 വരെ
അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ: ജനുവരി 22വരെ
അന്തിമ വോട്ടർപ്പട്ടിക: ഫെബ്രുവരി 21
ശ്രദ്ധിക്കാം
കരട് പട്ടികയിലുള്ളവർക്ക് മാത്രമായാണ് നിലവിലെ എസ്‌ഐആർ പ്രക്രിയ. ഇതിനുപുറത്തുള്ള, 18 വയസ് പൂർത്തിയായ എല്ലാവരും പുതുതായി വോട്ടുചേർക്കണം. ബിഎൽഒയിൽനിന്ന് സഹായം ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ voters.eci.gov.in വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പ് വീണ്ടും ലംഘിച്ചു ; 2002ലെ പട്ടികയിലുള്ളവർക്കും ഹിയറിങ് നോട്ടീസ്
സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഉറപ്പുകൾ തുടർച്ചയായി ലംഘിക്കുന്നു. 2002-ലെ വോട്ടർപട്ടികയിലുള്ള ആരെയും ഹിയറിങ്ങിന് വിളിക്കില്ലെന്ന് തുടക്കത്തിൽ നൽകിയ ഉറപ്പ് ലംഘിച്ച് വ്യാപകമായി നോട്ടീസുകൾ അയക്കുന്നു. ഏറ്റുമാനൂർ മണ്ഡലത്തിൽനിന്നാണ് ഒടുവിലായി പരാതിയുയർന്നത്. കൃത്യമായി എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകിയ, 2002ലെ പട്ടികയിൽ ഉൾപ്പെട്ട 72കാരിക്ക് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചു. ഇവരുടെ രണ്ടുമക്കളിൽ ഒരാൾക്ക് ഹിയറിങ് ഒഴിവായപ്പോൾ മറ്റൊരാൾക്ക് നോട്ടീസ് ലഭിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകിയിട്ടില്ല.
5000ലേറെ ബൂത്തിൽ പുതിയ ബിഎൽഒമാർ
എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം പുതുതായി രൂപീകരിച്ച അയ്യായിരത്തിലധികം ബൂത്തുകളിൽ നിയമിച്ച ബിഎൽഒമാരുടെ പരിജ്ഞാനമില്ലായ്മ പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. അതിസങ്കീർണ എസ്ഐആർ പ്രക്രിയയെക്കുറിച്ച് ഇവർക്ക് പ്രാഥമിക പരിശീലനംപോലും ലഭിച്ചില്ല. വോട്ടർമാരുടെ പരാതികൾ തീർപ്പാക്കാനോ സാങ്കേതികമായ സംശയങ്ങൾ ദൂരീകരിക്കാനോ ബിഎൽഒമാർക്ക് കഴിയുന്നില്ല. കരട് പട്ടികയ്ക്കുമുമ്പ് ബൂത്തുകൾ വർധിപ്പിച്ചിരുന്നെങ്കിൽ ഇതുണ്ടാകുമായിരുന്നില്ല.











0 comments