print edition എസ്‌ഐആർ പുറന്തള്ളൽ ; കുറവ് കേരളത്തിൽ കൂടുതൽ വെട്ടിയത് ഗുജറാത്ത്

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷന്റെ രണ്ടാംഘട്ട വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ഏറ്റവും കുറവ് വോട്ടർമാർ പുറത്തായ സംസ്ഥാനം കേരളം. 3.22 ശതമാനം പേരാണ് കേരളത്തില്‍ ഒഴിവാക്കപ്പെട്ടത്. കൂടുതൽ വോട്ടർമാരെ വെട്ടിയത് ഗുജറാത്തിലാണ് (13.4 ശതമാനം).
രണ്ടാംഘട്ടത്തിൽ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ച ആറ് സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും എട്ട് ശതമാനം പേരാണ് പുറത്തായത്. ആകെ വോട്ടർമാരുടെ എണ്ണം 21.45 കോടിയിൽനിന്ന് 19.75 കോടിയായി കുറഞ്ഞു. 1.7 കോടിയാളുകളെ പുറന്തള്ളി. രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നാണ് ഇത്രയും വോട്ടർമാരെ കമീഷൻ വെട്ടിയത്.
ഛത്തീസ്ഗഡിൽ 11.77 ശതമാനം, ഗോവയിൽ 10.76, മധ്യപ്രദേശിൽ 5.96, രാജസ്ഥാനിൽ 5.74, ആൻഡമാൻ നിക്കോബാറിൽ 16.87 ശതമാനം, പുതുച്ചേരിയിൽ 7.5, ലക്ഷദ്വീപിൽ 0.36 ശതമാനം. രണ്ടാംഘട്ടത്തിലുള്ള പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കാനുണ്ട്.
തിങ്കളാഴ്‌ചയാണ് തമിഴ്‌നാട്ടിലെ അന്തിമ പട്ടിക പുറത്തിറക്കുക. ഒരു കോടിക്കടുത്ത് വോട്ടർമാരാണ് അവിടെ കരടുപട്ടികയിൽനിന്ന് പുറത്തായത്. കരടിൽ 58 ലക്ഷംപേർ പുറത്തായ ബംഗാളിലെ അന്തിമ പട്ടിക ശനിയാഴ്‌ച പ്രസിദ്ധീകരിക്കും. എസ്ഐആർ നടപടിക്രമങ്ങളുടെ തീയതി പല തവണ നീട്ടിയ യുപിയിൽ അന്തിമ പട്ടിക ഏപ്രിൽ 10നാണ്. 2.9 കോടിയാളുകളാണിവിടെ പുറത്തായത്.










0 comments