print edition എസ്‌ഐആർ ; ഡിജിറ്റൈസേഷൻ പിഴവിനും ഹിയറിങ്

തിരുവനന്തപുരം
സംസ്ഥാനത്തെ എസ്‌ഐആറിൽ ഡിജിറ്റൈസേഷൻ ഘട്ടത്തിൽവന്ന സാങ്കേതികപിഴവുകൾ കാരണവും ഹിയറിങ്ങിന് വിളിപ്പിച്ചേക്കാം. വോട്ടർമാർ പൂരിപ്പിച്ചു നൽകിയ എന്യൂമറേഷൻ ഫോമുകളിലെ വിവരങ്ങൾ ബിഎൽഒമാർ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയപ്പോഴുണ്ടായ അപാകതകളാണ് ഇതിന് കാരണം.
ഡിജിറ്റൈസേഷനിലെ പിഴവുകാരണം നൂറുകണക്കിനുപേരെ മാപ്പ്‌ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് വിലയിരുത്തൽ. കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ ഒരു ബൂത്തിലെ, കരടുപട്ടികയിൽ ഉൾപ്പെട്ട നാനൂറിലധികം പേരെ ഇത്തരത്തിൽ മാപ്പ് ചെയ്യാനായില്ല. മറ്റു മണ്ഡലങ്ങളിലെ കണക്കുകൾ പുറത്തുവന്നിട്ടില്ല. 2002ലെ പട്ടികയിൽ വോട്ടറുടെയോ ബന്ധുക്കളുടെയോ പേര് ഇല്ലെങ്കിലേ ഹിയറിങ്ങിന് വിളിപ്പിക്കൂ എന്നാണ് തെരഞ്ഞെടുപ്പുകമീഷൻ തുടക്കത്തിൽ പറഞ്ഞത്.
അക്ഷരത്തെറ്റും വിലാസത്തിലെ പിശകും കാരണം ആയിരക്കണക്കിനാളുകൾക്ക് നോട്ടീസ് അയക്കേണ്ടിവരും. 2002ലെ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിയാത്തവരുടെ എണ്ണം കൂടിയതോടെ ഹിയറിങ്ങിൽ ഹാജരേകണ്ടവരും വർധിക്കുകയാണ്.
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പുറത്തിറങ്ങും. ഇതൊക്കെ പരിഹരിച്ച് അർഹരായ മുഴുവൻ പേരും പട്ടികയിലുണ്ടാകുമെന്നതിൽ ഉറപ്പില്ല. കമീഷൻ ഇത് ഗൗരവത്തിലെടുക്കുന്നില്ല. എന്നാൽ ആവശ്യമായ രേഖകൾ ഉടൻ നൽകാൻ കലക്ടർമാരെ ചുമതലപ്പെടുത്തിയും ഹെൽപ് ഡെസ്‌ക് സംവിധാനമേർപ്പെടുത്തിയും സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട്.
ഹിയറിങ്ങിന് ആരൊക്കെ ഹാജരാകണം
എസ്‌ഐആർ രണ്ടാംഘട്ടത്തിലും ജനങ്ങളെ ബോധവൽക്കരിക്കാൻ കമീഷന് കഴിഞ്ഞിട്ടില്ല. ആരൊക്കെയാണ് ഹിയറിങ്ങിൽ പങ്കെടുക്കേണ്ടതെന്നും എന്തൊക്കെ രേഖകൾ കരുതണമെന്നും ഭൂരിഭാഗം പേർക്കും അറിയില്ല. സംശയങ്ങൾക്ക് വോട്ടർമാർ ബിഎൽഒമാരെ ബന്ധപ്പെടണമെന്നാണ് സിഇഒയുടെ മറുപടി.











0 comments