print edition മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽ പുഴുവരിച്ച സംഭവം; ‘ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല’; അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാജേന്ദ്രപ്രസാദ്

സ്വന്തം ലേഖകൻ
Published on Jun 03, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ‘ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിച്ചശേഷം ഡോക്ടർമാർ അച്ഛനെ തിരിഞ്ഞുനോക്കിയില്ല. നാലുദിവസത്തിനു ശേഷം വാർഡിലേക്ക് മാറ്റിയപ്പോൾ കാണുന്നത് മുറിവിന്റെ കെട്ടിൽനിന്ന് പുഴുക്കൾ താഴേക്ക് വീഴുന്നതാണ്. കമ്പിയിട്ട കാൽ പൊക്കിയപ്പോൾ അടിഭാഗത്തുനിന്ന് പുഴുക്കൾ വീണുകൊണ്ടിരുന്നു’– തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥയും ഗുരുതര ചികിത്സാപ്പിഴവും ദുരവസ്ഥയിലാക്കിയ പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ മരുമകൾ വിദ്യയുടെ വാക്കുകളിൽ കുടുംബത്തിന്റെയാകെ വേദനയും കണ്ണീരുണ്ട്.
മെയ് 28-നാണ് ബൈക്കപകടത്തെ തുടർന്ന് രാജേന്ദ്രപ്രസാദിനെ ആശുപത്രിയിലെത്തിച്ചത്. അന്നുതന്നെ ശസ്ത്രക്രിയ നടത്തി കാലിൽ കമ്പിയിട്ടു. അതീവ ജാഗ്രത വേണ്ട ഐസിയുവിൽ നാലുദിവസം കഴിഞ്ഞിട്ടും മുറിവ് പരിശോധിക്കാനോ വൃത്തിയാക്കാനോ ഡോക്ടർമാരും നഴ്സുമാരും തയ്യാറായില്ല. വാർഡിലേക്ക് മാറ്റിയശേഷവും അവഗണന തുടർന്നു. രോഗിയുടെ അവസ്ഥ കൂടുതൽ വഷളായി. കെട്ടിൽനിന്ന് പുഴുക്കൾ വരുന്നത് ചൂണ്ടിക്കാണിച്ചിട്ടും ‘ഞങ്ങൾ വന്നോളാം, കുഴപ്പമില്ല' എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മറുപടി.
ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ നഴ്സിനെ ഏൽപ്പിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും രോഗിയിൽ പ്രയോഗിച്ചില്ല. തിങ്കൾ രാത്രിയോടെ ബന്ധുക്കൾ ശക്തമായ പ്രതിഷേധമുയർത്തിയ ശേഷമാണ് ഡോക്ടർമാർ മുറിവ് പരിശോധിക്കാൻ തയ്യാറായത്. ‘അന്നും ഞങ്ങൾ മിണ്ടിയില്ലായിരുന്നെങ്കിൽ അച്ഛൻ അവിടെക്കിടന്ന് പുഴുവരിച്ച് മരിക്കുമായിരുന്നു’– വിദ്യ പറഞ്ഞു.
അന്വേഷണം പേരിനുമാത്രം
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രിയുടെ ഉത്തരവുപ്രകാരം പ്രഖ്യാപിച്ച അന്വേഷണം പേരിനുമാത്രമായി ഒതുങ്ങുകയാണെന്ന ആക്ഷേപവും ശക്തം. അന്വേഷണം തുടങ്ങി 24 മണിക്കൂർ പിന്നിട്ടിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വകുപ്പ് തയ്യാറായില്ല. യഥാർഥ പ്രതികളെ സംരക്ഷിക്കാനും സംഭവത്തിന്റെ ഉത്തരവാദിത്വം താഴ്ന്ന ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാനുമുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. വീഴ്ച മറയ്ക്കാനായി ഏതാനും ശുചീകരണ തൊഴിലാളികളെ പെട്ടെന്ന് മാറ്റിനിർത്തിയത് ആശുപത്രിയിലെ ദൈനംദിന ശുചീകരണ പ്രവർത്തനങ്ങളെയും ബാധിച്ചു.










0 comments